മുടി മുറിച്ച നിലയില്‍; താമസിക്കുന്ന മുറിയില്‍ നിന്ന് കിണര്‍ വരെ രക്തത്തുള്ളികള്‍: പത്തനാപുരത്ത് കന്യാസ്ത്രീയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത ഒഴിയുന്നില്ല!

single-img
9 September 2018

പത്തനാപുരത്ത് കന്യാസ്ത്രീയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത ഒഴിയുന്നില്ല. മൗണ്ട് താബോര്‍ മഠത്തിലെ കന്യാസ്ത്രീ സൂസന്‍ മാത്യുവാണ് മരിച്ചത്. മൃതദേഹം കണ്ടെത്തിയ കിണറിന്റെ ചുറ്റുമതിലിലും സമീപത്തും ചോരക്കറയുണ്ട്.

കന്യാസ്ത്രീയുടെ മുറിയിലും മുറിയില്‍നിന്ന് കിണറിന്റെ ഭാഗംവരെയും നിലത്ത് രക്തപ്പാടുകളും കണ്ടെത്തി. മുടി മുറിച്ചനിലയിലാണ്. സിസ്റ്ററിനെ കാണാതായതോടെ മഠം അധികൃതരും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഉച്ചയോടെ മൃതദേഹം പുറത്തെടുത്തു. സംഭവത്തില്‍ പുനലൂര്‍ ഡി.വൈ.എസ്പി അനില്‍കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.

പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് സ്‌കൂളിലെ അദ്ധ്യാപികയായ ഇവര്‍ കൊല്ലം കല്ലട സ്വദേശിയാണ്. 25 വര്‍ഷമായി ഇതേ സ്‌കൂളിലെ അദ്ധ്യാപികയാണ് സൂസന്‍. സ്‌കൂളില്‍ ഒരാഴ്ച അവധിയിലായിരുന്നു കന്യാസ്ത്രീ. വെള്ളിയാഴ്ചയാണ് തിരിച്ചെത്തിയത്. ഈ യാത്രയിലെ ദുരൂഹതയും പൊലീസ് അന്വേഷണ വിധേയമാക്കും.

മഠത്തിലെ എല്ലാ അന്തേവാസികളേയും പൊലീസ് തനിച്ച് ചോദ്യം ചെയ്യും. സിസ്റ്ററിന്റെ ബന്ധുക്കളേയും വിളിച്ചുവരുത്തി വിശദമായി മൊഴിയെടുക്കാനാണ് തീരുമാനം. സിസ്റ്ററെ കൊലപ്പെടുത്തിയ ശേഷം കിണറ്റിലേക്ക് തള്ളിയതാണെന്ന നിഗമനത്തിലാണ് പൊലീസ്.

എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലേ ഇത് സ്ഥിരീകരിക്കൂ. അതുവരെ അസ്വാഭാവിക മരണമായി കണ്ട് അന്വേഷണം നടത്തും. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം മാത്രമേ കൊലപാതകത്തിന് കേസെടുക്കുന്ന കാര്യത്തില്‍ പൊലീസ് തീരുമാനം എടുക്കൂ.

ഇന്നലെ പള്ളിയിലെ പ്രാര്‍ത്ഥനയ്ക്ക് വിളിച്ചപ്പോള്‍ സിസ്റ്റര്‍ സൂസന്‍ വരാന്‍ തയ്യാറായില്ലെന്നും ഇന്ന് പ്രാര്‍ത്ഥന കഴിഞ്ഞ് വന്നപ്പോളാണ് മൃതദേഹം കണ്ടതെന്നുമാണ് മറ്റ് കന്യാസ്ത്രീകളുടെ മൊഴി. പ്രാര്‍ത്ഥന കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ സൂസനെ കോണ്‍വെന്റില്‍ കണ്ടില്ല. തുടര്‍ന്ന് അന്വേഷിച്ചപ്പോളാണ് കിണറ്റിന് സമീപം ചോരപ്പാടുകള്‍ കണ്ടെത്തുകയും കിണറ്റില്‍ മൃതദേഹം കണ്ടതുമെന്നുമാണ് മൊഴി. ഇത് പൊലീസ് വിശ്വസിച്ചിട്ടില്ല. പൊലീസ് കൂടുതല്‍ പരിശോധന നടത്തി വരികയാണ്.

1992 മാര്‍ച്ച് 27ന് കത്തോലിക്കാ രൂപതയുടെ കീഴിലുള്ള പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയത് ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. സമാന രീതിയിലാണ് ഇപ്പോള്‍ പത്തനാപുരത്തെ സംഭവവും. അഭയാ കേസിന് ഇനിയും അവസാനമായിട്ടില്ല. സിസ്റ്റര്‍ സൂസന്‍ മാത്യുവിനെ സമാനരീതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുമ്പോള്‍ കേരളയീ പൊതു സമൂഹത്തില്‍ സിസ്റ്റര്‍ അഭയയും ചര്‍ച്ചാ വിഷയമാകും.