‘സര്‍ക്കാരിന്റെ വൃത്തികേടുകള്‍ ജനങ്ങള്‍ കാണുന്നുണ്ട്; ഡിജിപിക്ക് നാണമില്ലേ’; സമരവേദിയില്‍ ആഞ്ഞടിച്ച് ജസ്റ്റിസ് കെമാല്‍ പാഷ

single-img
9 September 2018

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസില്‍ അറസ്റ്റ് നടക്കാത്തത് കുറ്റാരോപിതനും പോലീസും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ കൊണ്ടാണെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. ബിഷപ്പിനെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കാത്തത് ഇതിന് ഏറ്റവും വലിയ തെളിവാണ്.

ബിഷപ്പ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കാത്തതും പൊലീസിന്റെ അറിവോടെയാണ്. അന്വേഷണം അന്തിമ ഘട്ടത്തിലെന്നാണ് ഡിജിപി പറഞ്ഞത്. എന്നിട്ട് പോലും ഇതുവരെ അറസ്റ്റ് നടന്നിട്ടില്ല. ഇത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. ഡിജിപിക്ക് നാണമില്ലേയെന്നും കെമാല്‍ പാഷ ചോദിച്ചു.

സന്യാസിനികള്‍ തിരുവസ്ത്രം ധരിച്ചാല്‍ പ്രതികരണ ശേഷിയുണ്ടാവില്ല എന്നാണ് ചില നരാധമന്‍മാര്‍ കരുതുന്നത്. അവരാണ് ഇത്തരം കാര്യങ്ങള്‍ ചെയ്തു കൂടുന്നത്. അതിന് ഭരണകൂടവും രാഷ്ട്രീയ പാര്‍ട്ടികളും കൂട്ടുനില്‍ക്കുകയാണ്.

ഇത്തരം വൃത്തികെട്ട കേസ് തന്റെ ന്യായാധിപ ജീവിതത്തില്‍ കേട്ടിട്ടില്ല. ഇതൊക്കെ ജനങ്ങള്‍ കാണുന്നുണ്ടെന്ന് സര്‍ക്കാര്‍ ഓര്‍ക്കണമെന്നും കെമാല്‍ പാഷ പറഞ്ഞു. കൊച്ചിയില്‍ കന്യാസ്ത്രീകളുടെ സമരപന്തലിലെത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.