വാഗ്ദാനം ചെയ്ത 2 കോടി തൊഴിലെവിടെ? മോദിക്കെതിരെ ആഞ്ഞടിച്ച് മന്‍മോഹന്‍ സിങ്
നോട്ടുനിരോധനം, തൊഴില്‍ വിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. രാജ്യത്തെ നിലവിലെ സാഹചര്യം ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ പരാജയമാണ് ചൂണ്ടിക്കാണിക്കുന്നത്.
വാഗ്ദാനം ചെയ്ത രണ്ടു കോടി തൊഴിലിനായി രാജ്യത്തെ യുവാക്കളുടെ കാത്തിരിപ്പു തുടരുകയാണ്. പിന്നിട്ട നാലു വര്‍ഷവും തൊഴിലവസരങ്ങളുടെ നിരക്കില്‍ ഇടിവുണ്ടായി. തൊഴിലവസരങ്ങളെക്കുറിച്ച് മോദി സര്‍ക്കാര്‍ നല്‍കുന്ന കണക്കുകളില്‍ ജനത്തിന് താല്‍പര്യം നഷ്ടമായെന്നും മന്‍മോഹന്‍ പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് കബില്‍ സിബല്‍ രചിച്ച ‘ഷെയ്ഡ്‌സ് ഓഫ് ട്രൂത്ത്’എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്‍മോഹന്‍ സിങ്. വേണ്ടത്ര മുന്‍കരുതലില്ലാതെ ജി.എസ്.ടി നടപ്പിലാക്കിയത് രാജ്യത്തെ വ്യവസായ സംരംഭങ്ങളുടെ നട്ടെല്ല് തകര്‍ത്തു.
രാജ്യത്തെ സാമ്പത്തിക നില ബി.ജെ.പി സര്‍ക്കാരിന്റെ ശക്തമായ കുറ്റാരോപണമായി മാറിയിരിക്കയാണ്. വ്യവസായ ഉത്പാദനവും കയറ്റുമതിയും പുരോഗമനമില്ലാതെ നില്‍ക്കുമ്പോള്‍ മെയ്ക്ക് ഇന്‍ ഇന്ത്യ, സ്റ്റാന്‍ഡ് അപ് ഇന്ത്യ പോലുള്ള പദ്ധതികള്‍ക്ക് രാജ്യത്തിന്റെ വളര്‍ച്ചയില്‍ ഇനിയും സ്വാധീനം ഉണ്ടാക്കാന്‍ കഴിയണം.
വിദേശത്തുള്ള കോടിക്കണക്കിന് കള്ളപ്പണം തിരിച്ചെത്തിക്കാന്‍ സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. കാര്‍ഷിക പ്രതിസന്ധിയെ മറികടക്കുന്നതിലും കര്‍ഷകര്‍ക്ക് താങ്ങുവില പ്രഖ്യാപിക്കുന്നതിലും സര്‍ക്കാര്‍ കടുത്ത ഉദാസീനത കാണിച്ചു. വിദേശ നയത്തിന്റെ കാര്യമെടുത്താല്‍ അയല്‍രാജ്യങ്ങളുമായുള്ള ബന്ധം സര്‍ക്കാര്‍ വഷളാക്കി.
ഏതൊരു ജനാധിപത്യ രാഷ്ട്രവും ഉയര്‍ത്തിപ്പിടിക്കേണ്ട മൂല്യങ്ങളെല്ലാം മോദി സര്‍ക്കാര്‍ അട്ടിമറിച്ചു. മികച്ച ഭരണത്തിന് അത്യന്താപേക്ഷിതമായ പ്രധാനപ്പെട്ട ദേശീയ സ്ഥാപനങ്ങളെല്ലാം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. അക്കാദമിക്ക് സ്വാതന്ത്ര്യവും ഹനിക്കപ്പെടുന്നു. രാജ്യത്തെ പ്രധാന സര്‍വകലാശാലകളുടെ സാഹചര്യങ്ങള്‍ വളരെ മോശമാണ്.
മോദി സര്‍ക്കാരിന്റെ തെറ്റായ നയങ്ങളുടെ മേല്‍ അര്‍ത്ഥവത്തായ ദേശീയ സംവാദം ഉയര്‍ത്തുകയാണ് കപില്‍ സിപല്‍ ഇവിടെ ചെയ്തത്. രാജ്യത്തിന് ഉള്‍കൊള്ളാന്‍ കഴിയുന്ന ഒരു ബദല്‍ ഉയര്‍ത്താന്‍ ഈ സംവാദത്തിന് കഴിയുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും മന്‍മോഹന്‍ കൂട്ടിച്ചേര്‍ത്തു.