റോഡില്‍ അപകടസാധ്യത കണ്ടാല്‍ വാഹനം സ്വയം ബ്രേക്കിടും; ചരിത്രം കുറിക്കാന്‍ ഇന്ത്യ

single-img
8 September 2018

ഇന്ത്യയിലും സ്വയം നിയന്ത്രിത ബ്രേക്കുള്ള വാഹനങ്ങളെത്തുന്നു. റോഡില്‍ അപകടസാധ്യത കണ്ടാല്‍ ബ്രേക്കിട്ട് വേഗംകുറച്ചു വാഹനം സ്വയം നിയന്ത്രിക്കുന്ന നിര്‍മിത ബുദ്ധിയാണ് (എഐ) അണിയറയിലൊരുങ്ങുന്നത്. അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം എന്നാണു സാങ്കേതികനാമം.

2022 നകം പരിഷ്‌കാരം നടപ്പാക്കാനാണു കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതു സംബന്ധിച്ചു ഗതാഗത മന്ത്രാലയം വാഹന നിര്‍മാതാക്കളുമായി ആദ്യവട്ട ചര്‍ച്ച പൂര്‍ത്തിയാക്കി. സ്വയംനിയന്ത്രിത ബ്രേക്കിങ് സംവിധാനം വികസിതരാജ്യങ്ങളില്‍ 2021നകം നിലവില്‍ വന്നേയ്ക്കും.

തൊട്ടുപിന്നാലെ തന്നെ ഇന്ത്യയിലും പരിഷ്‌കാരമെത്തുമെന്നു മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഒട്ടോണമസ് എമര്‍ജന്‍സി ബ്രേക്, ആന്റി ലോക് ബ്രേക്, ലെയിന്‍ ഡിപ്പാര്‍ച്ചര്‍ വാണിങ്, ക്രൂസ് കണ്‍ട്രോള്‍ എന്നിവ ഉള്‍പ്പെട്ടതാണ് അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം.

രാജ്യത്ത് അപകടങ്ങളില്‍ പ്രതിവര്‍ഷം രണ്ടു ലക്ഷത്തോളം പേരാണു മരിക്കുന്നത്. മരണക്കണക്കില്‍ ലോകത്ത് ഒന്നാം സ്ഥാനവും ഇന്ത്യയിലാണ്. കൂട്ടിയിടി ഒഴിവാക്കാനും അപകടങ്ങള്‍ ഗണ്യമായി കുറയ്ക്കാനും പരിഷ്‌കാരം കൊണ്ടു കഴിയുമെന്നാണു പ്രതീക്ഷ. രാജ്യത്തെ 80% അപകടങ്ങള്‍ക്കും മാനുഷിക പിഴവാണു കാരണമെന്നാണു നിഗമനം.