മോദിയെ വിറപ്പിക്കാന്‍ യു.പിയില്‍ ബന്ദ് നടത്തിയാല്‍ മതി കേരളത്തില്‍ വേണ്ടെന്ന് കെ സുരേന്ദ്രന്‍

single-img
7 September 2018

തിരുവനന്തപുരം: ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച പ്രതിപക്ഷ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ നിന്നും കേരളത്തെ ഒഴിവാക്കണമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. ഹര്‍ത്താല്‍, ബന്ദ് തുടങ്ങിയ പ്രതിഷേധങ്ങള്‍ പ്രതിപക്ഷം ഒരവകാശമായി കരുതുന്നതുകൊണ്ട് അതിനെ എതിര്‍ക്കുന്നില്ല.

എന്നാല്‍ സി.പി.എമ്മിനെപ്പോലെ പ്രതിപക്ഷമായ കോണ്‍ഗ്രസും ഉത്തരവാദിത്തമില്ലാതെ പെരുമാറരുത്. പ്രളയത്തില്‍ മുങ്ങിയ കേരളത്തില്‍ ബന്ത് കൂനിന്‍മേല്‍ കുരുവായി മാറാന്‍ ചെന്നിത്തലയും ചാണ്ടിയും മുതിരരുത് എന്നഭ്യര്‍ത്ഥിക്കുന്നതായും സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം

ഹര്‍ത്താല്‍, ബന്ത് തുടങ്ങിയ പ്രതിഷേധങ്ങള്‍ പ്രതിപക്ഷം ഒരവകാശമായി കരുതുന്നതുകൊണ്ട് അതിനെ എതിര്‍ക്കുന്നില്ല. എന്നാല്‍ കേരളത്തെ ആ ബന്തില്‍ നിന്നൊഴിവാക്കണം. കാരണം പ്രളയദുരിതം മൂലം ഒരു വലിയ വിഭാഗം ജനങ്ങള്‍ കഷ്ടപ്പെടുകയാണ്. കുട്ടനാട്ടിലും പരിസരത്തും ഇനിയും വെള്ളം ഇറങ്ങിയിട്ടില്ല. ആയിരക്കണക്കിനാളുകള്‍ ഇന്നും ദുരിതാശ്വാസ ക്യാമ്ബുകളിലാണ് കഴിയുന്നത്. വീട്ടില്‍ തിരിച്ചെത്തിയ പലര്‍ക്കും കിടന്നുറങ്ങാനോ ഭക്ഷണം പാകം ചെയ്തു കഴിക്കാനോ കഴിയുന്ന സ്ഥിതിയില്ല. എലിപ്പനിയും മഞ്ഞപ്പിത്തവും പടരുന്നതിനാല്‍ പലരും ആശിപത്രിയിലാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച പതിനായിരം രൂപ ഇതുവരെ കിട്ടിയിട്ടില്ല. മുഖ്യമന്ത്രി നാട്ടിലില്ല. മന്ത്രിസഭായോഗം കൂടാനാവുന്നില്ല. മന്ത്രിമാരാണെങ്കില്‍ തമ്മിലടിയിലും. പൊലീസിന് പിടുപ്പതു പണി വേറെയുണ്ട്. അതെല്ലാം പരിഗണിച്ച് ഈ ബന്തില്‍ നിന്ന് കേരളത്തെ ഒഴിവാക്കണം.

സി.പി.എമ്മിനെപ്പോലെ പ്രതിപക്ഷമായ കോണ്‍ഗ്രസും ഉത്തരവാദിത്തമില്ലാതെ പെരുമാറരുത്. വല്ല കരിദിനമോ പ്രതിഷേധദിനമോ ഒക്കെ നടത്തി ഈ സമരം അവസാനിപ്പിക്കണം. മോദിയെ വിറപ്പിക്കാന്‍ യു. പിയിലും മദ്ധ്യപ്രദേശിലും ഡല്‍ഹിയിലും മഹാരാഷ്ട്രയിലുമൊക്കെ ബന്ത് വിജയിപ്പിച്ചാലും മതിയല്ലോ. അവിടെയൊന്നും ഈ ബന്ത് വിജയിക്കാന്‍ പോകുന്നില്ലെന്നത് വേറെ കാര്യം. കൂനിന്‍മേല്‍ കുരുവായി മാറാന്‍ ചെന്നിത്തലയും ചാണ്ടിയും മുതിരരുത് എന്നഭ്യര്‍ത്ഥിക്കുന്നു.