കുരുക്ക് മുറുകുന്നു: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ആരോപണവുമായി കൂടുതല്‍ കന്യാസ്ത്രീകള്‍

single-img
7 September 2018

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ആരോപണവുമായി കൂടുതല്‍ കന്യാസ്ത്രീകള്‍ രംഗത്ത്. ബിഷപ്പ് പലതവണ മോശമായി സ്പര്‍ശിച്ചെന്ന് സഭവിട്ട കന്യാസ്ത്രീ അന്വേഷണ സംഘത്തിന് മൊഴി നല്‍കി. മഠത്തില്‍വെച്ച് ബിഷപ്പ് ബലമായി ആലിംഗനം ചെയ്യുന്നതും ലൈംഗിക ചുവയോടെ പെരുമാറുന്നതും പതിവായിരുന്നെന്നും സഭവിട്ട കന്യാസ്ത്രീ പറഞ്ഞു.

ബിഷപ്പിന്റെ മോശം പെരുമാറ്റം കാരണമാണ് രണ്ട് പേര്‍ തിരുവസ്ത്രം ഉപേക്ഷിച്ചതെന്നും മൊഴി നല്‍കി. സംഭവത്തില്‍ പരാതി നല്‍കിയപ്പോള്‍ ബിഷപ്പില്‍ നിന്നും സഭയില്‍ നിന്നും കടുത്ത സമ്മര്‍ദ്ദം ഉണ്ടായെന്നും മനംമടുത്താണ് തിരവസ്ത്രം ഉപേക്ഷിച്ചതെന്നുമാണ് കന്യാസ്ത്രീകള്‍ മൊഴി നല്‍കിയിരിക്കുന്നത്.

ഈ നാല് പേര്‍ ഒഴികെ ബാക്കിയുള്ളവര്‍, ലൈംഗിക ചുവയോടെ ബിഷപ്പ് ഒരിക്കലും പെരുമാറിയിട്ടില്ലെന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. അതിനിടെ കേസില്‍ ഭകല്‍പ്പൂര്‍ ബിഷപ്പിന്റെ മൊഴിയെടുക്കാനുള്ള നീക്കത്തിലാണ് പൊലീസ്. മൊഴി നല്‍കിയ കന്യാസ്ത്രീകളും മറ്റു ചില കന്യാസ്ത്രീകള്‍ക്കും ജലന്ധര്‍ ബിഷപ്പിനെതിരെ ഭകല്‍പ്പൂര്‍ ബിഷപ്പിന് പരാതി നല്‍കിയിരുന്നതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണിത്.

അതേസമയം ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിനെതിരെ കന്യാസ്ത്രീയുടെ കുടുംബം തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കും. അന്വേഷണം ശക്തമാക്കണമെന്നും ബിഷിപ്പിനെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് കോടതിയെ സമീപിക്കുന്നത്.