മക്കളെ വിഷംകൊടുത്തു കൊലപ്പെടുത്തിയ അഭിരാമിയുടെ വീഡിയോകള്‍ പുറത്ത്: അഭിരാമിയും കാമുകനും തമ്മില്‍ വീഡിയോകോള്‍ പതിവെന്ന് അയല്‍വാസികള്‍

single-img
7 September 2018

ചെന്നൈ: കാമുകനൊപ്പം ജീവിക്കാനായി രണ്ട് മക്കളെ കൊലപ്പെടുത്തിയ അഭിരാമി പതിവായി കുട്ടികളെ ഉപദ്രവിക്കാറുണ്ടായിരുന്നതായി റിപ്പോര്‍ട്ട്. കാമുകനുമായി അഭിരാമി സ്ഥിരമായി വീഡിയോകോള്‍ ചെയ്തിരുന്നു. വീഡിയോകോളിനിടെ മക്കള്‍ ശല്യപ്പെടുത്തിയാല്‍ അവരെ ഉപദ്രവിക്കുന്നതു പതിവായിരുന്നുവെന്നും അഭിരാമിയുടെ അയല്‍വാസികള്‍ വെളിപ്പെടുത്തി.

ഒരിക്കല്‍ അഭിരാമിയുടെ വീട്ടില്‍നിന്ന് ബഹളം കേട്ടപ്പോള്‍ അയല്‍വാസികള്‍ പോലീസിനെ വിവരമറിയിക്കുകയും ചെയ്തിരുന്നു. ഭര്‍ത്താവ് ജോലിസ്ഥലത്തേക്ക് പോയതിന് ശേഷമായിരുന്നു മിക്കപ്പോഴും കാമുകനുമായി വീഡിയോകോള്‍ ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞതായി ഡെക്കാന്‍ ക്രോണിക്കിളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇതിനിടെ അഭിരാമി പാട്ടു പാടുന്നതും കാമുകനുമായി നടത്തുന്ന ഡബ്‌സ്മാഷുകളും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി മാറിയിട്ടുണ്ട്. നിരവധി സിനിമാപ്പാട്ടുകളും ഡയലോഗുകളും അടങ്ങിയ ഇതില്‍ ഒരു അഡാര്‍ ലൗവിലെ പ്രിയാ പ്രകാശ് വാരിയറുടെ രംഗം വരെ അഭിരാമി പങ്കുവെച്ചിട്ടുണ്ട്.

പോലീസ് അന്വേഷണത്തിനിടയില്‍ ചോര്‍ന്ന വീഡിയോ കഌപ്പുകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ എത്തിയിരിക്കുന്നത്. ഭര്‍ത്താവ് വീടിന് പുറത്ത് പോകുമ്പോള്‍ കാമുകനെ വീഡിയോകോള്‍ ഉപയോഗിച്ചായിരുന്നു അഭിരാമി വിളിച്ചിരുന്നത്. ഇരുവരുടെയും സംഭാഷണങ്ങള്‍ അവര്‍ റെക്കോഡും ചെയ്തിരുന്നു. പലരും അഭിരാമിയുടെ മാനസീകാരോഗ്യത്തെ പോലും സംശയിക്കുന്നുണ്ട്.

കുണ്ട്രത്തൂരില്‍ താമസിച്ചിരുന്ന അഭിരാമി കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഏഴു വയസുകാരനായ മകനെയും അഞ്ച് വയസുകാരിയായ മകളെ വിഷംനല്‍കി കൊലപ്പെടുത്തിയത്. വീടിനടുത്തുള്ള ബിരിയാണികടയിലെ ജീവനക്കാരനായ കാമുകന്‍ സുന്ദരത്തോടൊപ്പം ജീവിക്കാന്‍ വേണ്ടിയായിരുന്നു അഭിരാമി മക്കളെ ഇല്ലാതാക്കിയത്.

ഭര്‍ത്താവ് വിജയ്കുമാറിനെയും കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നെങ്കിലും ജോലിത്തിരക്ക് കാരണം അദ്ദേഹം വീട്ടിലെത്താന്‍ വൈകിയതിനാല്‍ മരണത്തില്‍നിന്ന് രക്ഷപ്പെടുകയായിരുന്നു. മക്കളെ കൊന്നതിനുശേഷം കേരളത്തിലേക്ക് കടക്കാന്‍ ശ്രമിച്ച അഭിരാമിയെ പിന്നീട് നാഗര്‍കോവിലില്‍ വച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. കാമുകന്‍ സുന്ദരത്തെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

എട്ടു വര്‍ഷം മുമ്പാണ് അഭിരാമി ഭര്‍ത്താവുമായി പ്രണയിച്ചു വിവാഹം കഴിച്ചത്. സ്വകാര്യ ബാങ്കില്‍ ജീവനക്കാരനായ ഭര്‍ത്താവ് വിജയിക്കും മക്കളായ അജയ്, കരുമിള എന്നിവരുമായി അഞ്ചു മാസം മുമ്പാണ് കുണ്ട്രാത്തൂരില്‍ താമസിക്കാന്‍ എത്തിയത്. വീടിന് സമീപത്തെ ബിരിയാണിക്കടയിലെ ജോലിക്കാരനായ സുന്ദറിനെ ഹോട്ടലില്‍ കയറിയ സമയത്താണ് അഭിരാമി പരിചയപ്പെട്ടത്.

കുടുംബം ഹോട്ടലില്‍ കഴിക്കാന്‍ ചെന്നപ്പോഴായിരുന്നു അഭിരാമി സുന്ദറിനെ ആദ്യമായി കണ്ടുമുട്ടിയത്. ഇത് പിന്നീട് പ്രണയമാകുകയും വിജയ് ഇക്കാര്യം അറിഞ്ഞതിനെ തുടര്‍ന്ന് ഭാര്യയെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു. ഇതോടെയാണ് ഭര്‍ത്താവിനെയും രണ്ടു മക്കളെയും കൊല്ലാന്‍ അഭിരാമി തീരുമാനിച്ചത്.

https://www.youtube.com/watch?v=X8spkhiyu44