യുവാവിനെതിരെ വ്യാജ പീഡനപരാതിയുമായെത്തിയ യുവതി അറസ്റ്റില്‍: തിരുവനന്തപുരം പൊലീസ് സ്റ്റേഷനില്‍ നടന്നത് സിനിമയെ വെല്ലുന്ന നാടകീയ സംഭവങ്ങള്‍

single-img
6 September 2018

പണം വാങ്ങി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ യുവതി പൊലീസ് പിടിയില്‍. തിരുവനന്തപുരം ആറ്റിപ്ര സ്വദേശിനിയായ പ്രീതയെയാണ് തുമ്പ പൊലീസ് അറസ്റ്റ് ചെയ്തത്. തുമ്പ സ്വദേശിയായ സുരേഷിനെയാണ് പ്രീത കള്ളക്കേസില്‍ കുടുക്കിയത്.
കഴിഞ്ഞ ഒന്നാം തിയതിയാണ് സുരേഷിനെതിരെ പ്രീത തുമ്പ പൊലീസില്‍ പരാതി നല്‍കിയത്.

തന്നെ മര്‍ദിക്കുകയും കടന്നുപിടിക്കാന്‍ ശ്രമിച്ചെന്നുമായിരുന്നു പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പിന്നീട് സുരേഷിനെ പോലീസ് പിടികൂടി. സ്ത്രീകള്‍ക്ക് നേരെ ഉള്ള അതിക്രമത്തിന് പോലീസ് കേസും ചാര്‍ജ് ചെയ്തു.

എന്നാല്‍ ചോദ്യം ചെയ്യലില്‍ സുരേഷ് കുറ്റം നിരസിച്ചു. തുടര്‍ന്ന് യുവതി വാടകയ്ക്ക് താമസിക്കുന്ന വീട്ടിന്റെ പരിസരത്ത് പോലീസ് അന്വേഷണം നടത്തിയപ്പോള്‍ യുവതിയുടെ പരാതി കള്ളമാണെന്ന് ബോധ്യമായി. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്റ്റേഷനില്‍ സുരേഷിനെ തിരിച്ചറിയല്‍ പരേഡ് നടത്തി.

സുരേഷിനേയും സ്റ്റേഷനില്‍ വന്ന നാലു പേരേയും ഉള്‍പ്പെടുത്തിയായിരുന്നു തിരിച്ചറിയല്‍ പരേഡ് നടത്തിയത്. എന്നാല്‍ സ്റ്റേഷനില്‍ തിരിച്ചറിയല്‍ പരേഡില്‍ മറ്റൊരു വ്യക്തിയെയാണ് യുവതി ചൂണ്ടി കാട്ടിയത്. ഇതോടെ പരാതി വ്യാജമാണെന്ന് പോലീസിന് മനസിലായി.

കൂടുതല്‍ ചോദ്യം ചെയ്യാന്‍ യുവതിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. അപ്പോഴാണ് താന്‍ വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ ഉടമസ്ഥനായ സുബ്രഹ്മണ്യന്‍ എന്ന വ്യക്തി സുരേഷിനെ കള്ളക്കേസില്‍ കുടുക്കിയാല്‍ പതിനായിരം രൂപ തരാമെന്ന് വാഗ്ദാനം നല്‍കിയതായി യുവതി പോലീസിനോട് പറഞ്ഞത്.

സുരേഷിന്റെ സഹോദരിയുടെ ഭര്‍ത്താവാണ് സുബ്രമണ്യന്‍. എന്നാല്‍ രണ്ട് പേരും തമ്മില്‍ ഇടയ്ക്ക് അടി കൂടുകയും ജയിലില്‍ കിടക്കുകയും ചെയ്തതിന്റെ വൈരാഗ്യം തീര്‍ക്കാന്‍ വേണ്ടി സുരേഷിനെ കുടുക്കാന്‍ സുബ്രഹ്മണ്യന്‍ യുവതിയ്ക്ക് പണം വാഗ്ദാനം നല്‍കുകയായിരുന്നു.

തെറ്റായ വിവരം നല്‍കി യുവാവിനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചതിന് പ്രീതക്കെതിരെ പൊലീസ് കേസെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രീതയെ പിന്നീട് ജാമ്യത്തില്‍വിട്ടു. പ്രീതയെ കള്ളക്കേസ് നല്‍കാന്‍ പ്രേരിപ്പിച്ച സുബ്രഹ്മണ്യന്‍ ഒളിവിലാണ്. യുവതിയെ ചോദ്യം ചെയ്തതിന്റെ വീഡിയോ ദൃശ്യവും പോലീസിന്റെ പക്കല്‍ ഉണ്ട്.