പേരറിവാളനടക്കമുളളവര്‍ ജയില്‍ മോചിതരാകും: രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയക്കാന്‍ സുപ്രീംകോടതി ഉത്തരവ്

single-img
6 September 2018

രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ ജയില്‍ മോചിതരാക്കണമെന്ന് സുപ്രീംകോടതി. തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം സുപ്രീംകോടതി ശരിവച്ചു. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്റേതാണ് തീരുമാനം. പ്രതികളെ മോചിതരാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തമിഴ്‌നാട് സര്‍ക്കാരിന് ഗവര്‍ണറെ സമീപിക്കാമെന്നും കോടതി പറഞ്ഞു.

ഇതോടെ 27 വര്‍ഷമായി ജയിലില്‍ കഴിയുകയായിരുന്ന മുരുകന്‍, പേരറിവാളന്‍, ശാന്തന്‍, നളിനി, റോബര്‍ട്ട് പയസ്, ജയകുമാര്‍, രവിചന്ദ്രന്‍ എന്നീ പ്രതികള്‍ ജയില്‍ മോചിതരായേക്കും. പ്രതികളുടെ വധശിക്ഷ നേരത്തെ സുപ്രീംകോടതി ജീവപര്യന്തമാക്കി കുറച്ചിരുന്നു.

തുടര്‍ന്ന് 2016ല്‍ ജയലളിത സര്‍ക്കാര്‍ എല്ലാ പ്രതികളേയും വിട്ടയക്കാന്‍ തീരുമാനിച്ചു. ഭരണഘടനയുടെ 161ാം അനുഛേദ പ്രകാരം സംസ്ഥാനങ്ങള്‍ക്കുള്ള അധികാരം ഉപയോഗിച്ചാണ് എല്ലാ പ്രതികളേയും വിട്ടയക്കാനുള്ള തീരുമാനമെടുത്തത്.

ഇത് ചോദ്യം ചെയ്ത്‌കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ച ഒരു കേസില്‍ സംസ്ഥാന സര്‍ക്കാരിന് തീരുമാനമെടുക്കാനാവില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം. 1991 ല്‍ തമിഴ്‌നാട്ടിലെ ശ്രീപെരുംപെത്തൂരില്‍ വെച്ച് നടന്ന മനുഷ്യബോംബാക്രമണത്തിലാണ് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്.

തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പ്രതികളെ പിടികൂടുകയും കേസന്വേഷണം സി.ബി.ഐയ്ക്ക് കൈമാറുകയും ചെയ്തിരുന്നു.
രാജീവ് ഗാന്ധി വധത്തിനു പിന്നിലുള്ള സംഘത്തിന് ബോംബ് നിര്‍മ്മാണത്തിനാവശ്യമായ ബാറ്ററികള്‍ എത്തിച്ചുകൊടുത്തുവെന്നതാണ് പേരറളിവാളന്‍ കേസിലുള്‍പ്പെടാനുള്ള പ്രധാന കാരണം.

എന്നാല്‍ തനിക്ക് സംഘത്തിന്റെ ലക്ഷ്യം പ്രധാനമന്ത്രിയായിരുന്നുവെന്ന് അറിയില്ലായിരുന്നുവെന്നും തന്നെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് പേരറിവാളന്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.