‘എടോ, ആ ചാക്കെടുത്ത് അകത്ത് കൊണ്ടുപോയി വയ്ക്ക്’; ഒരു മടിയും കൂടാതെ എല്ലാ ജോലിയും ചെയ്യാന്‍ തയ്യാറായ ആ മനുഷ്യന്‍ കളക്ടര്‍ ആണെന്നറിഞ്ഞപ്പോള്‍ എല്ലാവരും അമ്പരന്നു

single-img
5 September 2018

കാക്കനാട് കെ.ബി.പി.എസ് പ്രസില്‍ പ്രളയബാധിത പ്രദേശങ്ങളിലേക്കുള്ള അവശ്യസാധനങ്ങളുടെ ശേഖരണവും വിതരണവും നടക്കുകയായിരുന്നു. ലോറിയില്‍ നിന്ന് സാധനങ്ങള്‍ ഇറക്കുന്ന സമയത്ത് ‘ആ ചാക്കെടുത്ത് അകത്തുകൊണ്ടുപോയി വയ്ക്ക്’ എന്ന് അടുത്തു നിന്ന സ്ത്രീ പറഞ്ഞപ്പോള്‍ ഒരു മടിയും കൂടാതെ ചാക്ക് ചുമലില്‍ താങ്ങി അയാള്‍ അകത്തേക്ക് പോയി.

എല്ലാ ജോലിയും ചെയ്യാന്‍ തയാറായി സെപ്തംബര്‍ ഒന്നു മുതല്‍ അയാള്‍ കെ.ബി.പി.എസിന് മുന്നിലുണ്ട്. അയാള്‍ ആരെന്ന് അറിഞ്ഞപ്പോഴാണ് ഒപ്പം ഉണ്ടായിരുന്നവരെല്ലാം മൂക്കത്ത് വിരല്‍വച്ചുപോയത്. ദുരന്തത്തെ കുറിച്ച് അറിഞ്ഞപ്പോള്‍ തന്നെ ലീവെടുത്ത് നാട്ടിലേക്ക് വണ്ടികയറിയ അയാള്‍ ചില്ലറക്കാരനല്ല.

ദാദ്ര നഗര്‍ ഹവേലി കളക്ടറായ കണ്ണന്‍ ഗോപിനാഥനാണ് ഒരു മടിയും കൂടാതെ സന്നദ്ധ പ്രവര്‍ത്തനത്തിന് ഇറങ്ങിയത്. മൂന്നു ദിവസം ആലപ്പുഴയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും പങ്കെടുത്ത ശേഷമാണ് അടുത്ത ദിവസം എറണാകുളത്ത് എത്തിയത്.

ജില്ലയിലെ സംഭരണ കേന്ദ്രങ്ങളുടെ ചുമതലയുള്ള കളക്ടര്‍ മുഹമ്മദ് വൈ സഫറുള്ളയും സബ് കളക്ടര്‍ പ്രജ്ഞാല്‍ പട്ടീലും കെ.ബി.പി എസ് സന്ദര്‍ശിച്ചപ്പോഴാണ് അതുവരെ കൂടെ പണിയെടുത്തിരുന്നത് ദാദ്ര നഗര്‍ ഹവേലി കളക്ടര്‍ കണ്ണന്‍ ഗോപിനാഥനാണെന്ന് എല്ലാവരും തിരിച്ചറിയുന്നത്.

സ്വന്തം ബാച്ചുകാരന്‍ ജില്ലാ കളക്ടര്‍ ആയിരിക്കുന്ന ആലപ്പുഴയില്‍ പോയിട്ട് പോലും ആരോടും തന്റെ ഐഡന്റിറ്റി വെളിപ്പെടുത്താതെ തന്നാല്‍ കഴിയുന്ന പോലെ പ്രവര്‍ത്തിച്ച ശേഷമാണ് കണ്ണന്‍ ഗോപിനാഥന്‍ എറണാകുളത്ത് എത്തിയത്. ആളെ തിരിച്ചറിഞ്ഞ ശേഷം പലരും സെല്‍ഫി എടുക്കാനായി മറ്റും ചുറ്റും കൂടിയെങ്കിലും കലക്ടര്‍ അതെല്ലാം സ്‌നേഹപൂര്‍വ്വം നിരസിച്ചു. ആരുമറിയാതെ സേവനത്തിനായി ഇവിടെ എത്തിയ കളലക്ടര്‍ തിങ്കളാഴ്ച വൈകുന്നേരം ദാദ്ര നഗര്‍ ഹവേലിയ്ക്ക് തിരിച്ചുപോയി. 2012 ബാച്ച് ഐ എ എസ് കാരനായ കോട്ടയം പുതുപ്പള്ളി സ്വദേശിയാണ് കണ്ണന്‍ ഗോപിനാഥന്‍.