ഒന്‍പതു വയസ്സുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തി: രണ്ടാനമ്മയും അര്‍ധസഹോദരനുമുള്‍പ്പെടെ അഞ്ചു പേര്‍ അറസ്റ്റില്‍

single-img
5 September 2018

ഒമ്പത് വയസുകാരിയെ രണ്ടാനമ്മ മകനെയും മകന്റെ സുഹൃത്തുക്കളെയും കൊണ്ട് ക്രൂരമായി ബലാത്സംഗം ചെയ്യിപ്പിച്ച് കൊന്നു. കശ്മീരിലെ ബരാമുല്ല ജില്ലയിലാണ് സംഭവം. സംഭവത്തില്‍ പെണ്‍കുട്ടിയുടെ രണ്ടാനമ്മയും ഇവരുടെ മകനും അടക്കം അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

പെണ്‍കുട്ടിയെ കഴിഞ്ഞ മാസം 23 മുതല്‍ കാണാനില്ലായിരുന്നു. ഇക്കാര്യം കാണിച്ച് പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. സമീപമുള്ള വനമേഖലയില്‍ ഞായറാഴ്ചയാണ് അഴുകിയ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

കൊലപാതകമാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം രണ്ടാനമ്മയെ ചോദ്യം ചെയ്തതോടെയാണ് കുറ്റകൃത്യം തെളിഞ്ഞത്. ഇവരുടെ ഭര്‍ത്താവിന്റെ രണ്ടാം ഭാര്യയിലുള്ള മകളാണ് കൊല്ലപ്പെട്ട പെണ്‍കുട്ടി. ഭര്‍ത്താവ് രണ്ടാം ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം കൂടുതല്‍ സമയം ചെലവഴിച്ചിരുന്നതാണ് പ്രകോപനത്തിനു കാരണം.

സംഭവദിവസം വനത്തിലേക്കു പെണ്‍കുട്ടിയെ വിളിച്ചുകൊണ്ടു പോയ രണ്ടാനമ്മ, 14 വയസ്സുകാരനായ മകനും സുഹൃത്തുക്കള്‍ക്കും കൈമാറുകയായിരുന്നു. ഇവര്‍ പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കി. തുടര്‍ന്ന് രണ്ടാനമ്മ പെണ്‍കുട്ടിയെ കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നു.

ഇവരുടെ മകനും സുഹൃത്തുക്കളും ചേര്‍ന്ന് മൃതദേഹം വികൃതമാക്കുകയും ചെയ്തു. ഇതിനു ശേഷം കുറ്റിച്ചെടികള്‍ക്കിടയില്‍ മരച്ചില്ലകളും മറ്റും ഉപയോഗിച്ചു മൃതദേഹം ഒളിപ്പിക്കുകയായിരുന്നു. ഇവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലില്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്താനുപയോഗിച്ച ആയുധങ്ങളും പൊലീസ് കണ്ടെടുത്തു.