സൗദിയില്‍ വീണ്ടും സ്വദേശിവത്കരണം: പിരിച്ചുവിടല്‍ മലയാളികള്‍ കൂടുതലായി ജോലി ചെയ്യുന്ന മേഖലയില്‍; ആയിരക്കണക്കിന് പ്രവാസികള്‍ ആശങ്കയില്‍

single-img
4 September 2018

സൗദിയില്‍ പുതുതായി 12 മേഖലകളിലായി പ്രഖ്യാപിച്ച സ്വദേശിവത്കരണം അടുത്തയാഴ്ചമുതല്‍ പ്രാബല്യത്തില്‍ വരാനിരിക്കെ മലയാളികളടക്കം ആയിരക്കണക്കിന് പ്രവാസികള്‍ ആശങ്കയില്‍. സെപ്റ്റംബര്‍ 11നാണ് സ്വദേശിവത്കരണത്തിന്റെ ആദ്യ ഘട്ടത്തിന് തുടക്കമാവുക. ഇതിന് മുന്നോടിയായി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം നടപടി ക്രമങ്ങള്‍ തുടങ്ങി.

12 മേഖലകളിലെ ചില്ലറ മൊത്ത വ്യാപാര മേഖലകളില്‍ ഉള്‍പ്പെടെയാണ് അടുത്തമാസം മുതല്‍ സ്വദേശിവല്‍ക്കരണം വരുന്നത്. നൂറ് ശതമാനം സ്വദേശിവല്‍ക്കരണമാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് നേരിയ ഇളവ് വരുത്തി. ഇതുപ്രകാരം 70 ശതമാനം സ്വദേശിവല്‍ക്കരണമാണ് നടപ്പാക്കുക.

സൗദിയിലെ ചെറുകിട വ്യാപാരമേഖല വിദേശ തൊഴിലാളികളുടെ കുത്തകയാണ്. മാത്രമല്ല, സ്വദേശികളുടെ സഹായത്തോടെ വ്യാപകമായി ബിനാമി വ്യാപാരവും ഈ മേഖലയില്‍ വ്യാപകമാണ്. ഈ സാഹചര്യത്തിലാണ് കാര്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, ഫര്‍ണിച്ചര്‍, ഗൃഹോപകരണങ്ങള്‍, അടുക്കള സാമഗ്രികള്‍, ഇലക്‌ട്രോണിക്, ഒപ്റ്റിക്കല്‍സ്, മെഡിക്കല്‍ ഉപകരണങ്ങള്‍, കെട്ടിടനിര്‍മാണ സാമഗ്രികള്‍, ഓട്ടോ സ്‌പെയര്‍പാര്‍ട്‌സ്, കാര്‍പെറ്റ് എന്നിവ വില്‍ക്കുന്ന കടകളിലും ബേക്കറികളിലും 70 ശതമാനം സ്വദേശിവത്കരണം നടത്താന്‍ തീരുമാനിച്ചത്.

രാജ്യത്തെ 13 പ്രവിശ്യകളിലും പരിശോധന നടത്തുന്നതിന് തൊഴില്‍മന്ത്രാലയം തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി. ഇതിന്റെ ഭാഗമായി 200 ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി. മുനിസിപ്പാലിറ്റി, ആഭ്യന്തര മന്ത്രാലയം, പ്രാദേശിക സ്വദേശിവത്കരണസമിതി എന്നിവര്‍ ചേര്‍ന്ന് പരിശോധന നടത്താനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.

കടകള്‍ പൂട്ടുകയാണെന്നും നാട്ടിലേക്ക് തിരിക്കുകയാണെന്നും ഒട്ടേറെ പ്രവാസികള്‍ പറയുന്നു. അതേസമയം പലരും കടകളിലെ സാധനങ്ങള്‍ വിറ്റഴിക്കുന്ന തിരക്കിലാണ് ഇപ്പോള്‍. വലിയ സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്ക് നിലവില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കും.

മൂന്ന് ഘട്ടങ്ങളായിട്ടാണ് പുതിയ സ്വദേശിവല്‍ക്കരണം സൗദി അറേബ്യ നടപ്പാക്കുന്നത്. ആദ്യത്തേത് സെപ്റ്റംബര്‍ 11ന്. രണ്ടാംഘട്ടം നവംബര്‍ ഒന്‍പതു മുതല്‍. മൂന്നാംഘട്ടം ജനുവരി ഒന്ന് മുതല്‍. മലയാളികള്‍ കൂടുതലായി ജോലി ചെയ്യുന്ന മേഖലയിലാണ് പുതിയ നടപടി.