സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 45 ആയി; ആരോഗ്യമന്ത്രി കെ.കെ. ശൈലജ അടിയന്തര യോഗം വിളിച്ചു
കോഴിക്കോട്: ജില്ലയിൽ എലിപ്പനി പടരുന്നതിന്റെ പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജ അടിയന്തര യോഗം വിളിച്ചു. കലക്ടറേറ്റിൽ തിങ്കളാഴ്ച വൈകീട്ട് മൂന്നു മണിക്കാണ് യോഗം നടക്കുകയെന്ന് ജില്ല കലക്ടർ യു.വി. ജോസ് അറിയിച്ചു.
ആഗസ്റ്റ് 20 മുതൽ സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 45 ആയിരിക്കുകയാണ്.
ആരോഗ്യവകുപ്പ് ഞായറാഴ്ച സ്ഥിരീകരിച്ച 11 മരണങ്ങളിൽ രണ്ടുപേർ ആഗസ്റ്റ് 28, 30 തീയതികളിലാണ് മരിച്ചത്. കോഴിക്കോട്ട് നാലുപേരും മലപ്പുറത്ത് രണ്ടും തിരുവനന്തപുരം, പാലക്കാട് ,തൃശൂർ,എറണാകുളം, മലപ്പുറം ജില്ലകളിൽ ഒരാൾ വീതവുമാണ് മരിച്ചത്.
സംസ്ഥാനത്താകെ നൂറു കണക്കിനാളുകൾക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. തൃശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകൾക്ക് നേരത്തേ അതിജാഗ്രതാ മുന്നറിയിപ്പ് നൽകിയിരുന്നു. രണ്ടു ദിവസത്തിനകം രോഗം നിയന്ത്രണവിധേയമാകുമെന്നാണ് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നത്.