നഗ്‌നചിത്രം കാട്ടി ബ്ലാക്ക്‌മെയില്‍ ചെയ്ത കാമുകനെ കൊന്ന യുവതി അറസ്റ്റില്‍

single-img
2 September 2018

ബ്ലാക്ക് മെയില്‍ ചെയ്ത കാമുകനെ കൊന്ന് മൃതദേഹം യമുനാ നദിയില്‍ തള്ളിയ യുവതി അറസ്റ്റില്‍. ഡോളി ചൗധരി എന്ന യുവതിയാണ് പിടിയിലായത്. സുഷീല്‍ കുമാര്‍ എന്ന ഇരുപത്തിമൂന്നുകാരനാണ് കൊല്ലപ്പെട്ടത്. സുഷീലുമായി ഡോളിക്ക് പ്രണയബന്ധമുണ്ടായിരുന്നു.

സുഷീല്‍ കുമാറിനെ കാണാനില്ലെന്ന പിതാവിന്റെ പരാതിയിലുള്ള അന്വേഷത്തിലാണ് യുവാവ് കൊല്ലപ്പെട്ടതാണെന്ന് പൊലീസിന് തെളിവുകള്‍ ലഭിക്കുന്നത്. ആഗസ്‌ററ് മാസം 16ാം തിയതിയാണ് സുഷീലിനെ കാണാനില്ലെന്ന പരാതിയുമായി പിതാവ് പൊലീസിനെ സമീപിക്കുന്നത്.

തട്ടിക്കൊണ്ട് പോയതാണെന്നായിരുന്നു സുഷീല്‍ കുമാറിന്റെ പിതാവിന്റെ പരാതിയിലെ ആരോപണം. സുഷീലുമായി ബന്ധമുള്ളവരെ ചോദ്യം ചെയ്ത പൊലീസ് സുഷീലിന്റെ കാമുകി ഡോളിയേയും ചോദ്യം ചെയ്യുകയായിരുന്നു. ഗ്രേയ്റ്റര്‍ നോയിഡയില്‍ ജോലി മേടിച്ച് നല്‍കിയ സുഹൃത്തുമായുള്ള വഴി വിട്ട ബന്ധം സുഷീല്‍ കണ്ടെത്തുകയും നഗ്‌ന ചിത്രങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയതുമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് ഡോളിയുടെ മൊഴി.

മോഹിത് മാവി എന്നയാള്‍ക്കൊപ്പമായിരുന്നു ഡോളിയുടെ താമസം. ഡോളിയുമായുള്ള ബന്ധം മനസിലാക്കിയതിനെ തുടര്‍ന്ന് മോഹിതിന്റെ ഭാര്യ കഴിഞ്ഞമാസം ജീവനൊടുക്കിയിരുന്നു. ഇതോടെ ഭാര്യയുടെ ബന്ധുക്കളുടെ ഭീഷണിയെ തുടര്‍ന്ന് ഇരുവരും ബംഗളുരുവിലേക്ക് ഒളിച്ചോടി.

മോഹിതുമായുള്ള ബന്ധത്തില്‍ സുഷീലിന് ഇഷ്ടക്കേടുണ്ടായിരുന്നുവെങ്കിലും സുഷീലുമായി ഡോളി ബന്ധം തുടര്‍ന്നു. ഇതിനിടെ, കുറച്ചുകാലം മുമ്പ് തങ്ങള്‍ ഒന്നിച്ചുള്ള നഗ്‌ന ചിത്രങ്ങള്‍ കാട്ടി സുഷീല്‍ ഡോളിയെ ഭീഷണിപ്പെടുത്തി. പിന്നീട്
ഓഗസ്റ്റ് 11ന് മഥുരയില്‍ ഇരുവരും കൂടിക്കാഴ്ച നടത്താന്‍ നിശ്ചയിച്ചു.

ഇതേതുടര്‍ന്ന് ഡോളി മനീഷ് ചൗധരി എന്നയാളുമായി ബന്ധപ്പെട്ടു. ഇയാളെ വിവാഹം ചെയ്യാന്‍ ഡോളിയുടെ പിതാവ് യുവതിയെ നിര്‍ബന്ധിച്ചിരുന്നു. മനീഷിന്റെ കൈയില്‍നിന്ന് ഡോളി ഉറക്കഗുളിക വാങ്ങി കൈയില്‍ കരുതി. ഓഗസ്റ്റ് 11ന് സുശീലിനൊപ്പം മഥുരയിലെ ഹോട്ടലില്‍ മുറിയെടുത്ത ഡോളി, പാനീയത്തില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കി. മയക്കത്തിലായ സുശീലിനെ ഡോളിയും മനീഷും ചേര്‍ന്ന് യമുനാ നദിയില്‍ തള്ളി കൊലപ്പെടുത്തുകയായിരുന്നു. വെള്ളിയാഴ്ച ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തു.