ചെലവ് ചുരുക്കലിന്റെ ഭാഗമായി റെയില്‍വെയും പ്രകൃതി വാതകത്തിലേയ്ക്ക് മാറുന്നു

single-img
1 September 2018

ന്യൂഡല്‍ഹി: ദിനംപ്രതി ഡീസൽ വില വര്‍ധിച്ചു വരുന്ന സാഹചര്യത്തിൽ ഡീസലിനുപകരും പ്രകൃതി വാതകമുപയോഗിക്കാന്‍ റെയില്‍വെ ആലോചിക്കുന്നു.

റെയില്‍വെയുടെ വര്‍ക്ക്‌ഷോപ്പുകളിലും പ്രൊഡക്ഷന്‍ യൂണിറ്റുകളിലുമാണ് ഗ്യാസ് ഉപയോഗിക്കുക. ഇതുമായി ബന്ധപ്പെട്ട് റെയില്‍വെ ഗെയില്‍ ഇന്ത്യ ലിമിറ്റഡുമായി പ്രാഥമിക കരാറില്‍ ഒപ്പിട്ടു.

ഇറക്കുമതി സൗകര്യവും പൈപ്പ് ലൈന്‍ വഴിയുള്ള വിതരണവും വര്‍ധിച്ചതോടെ കാര്യക്ഷമമായി പ്രകൃതി വാതകം ഉപയോഗിക്കാനാകുമെന്നാണ് റെയില്‍വെ കരുതുന്നത്. നിലവില്‍ 6.5 ശതമാനം പ്രകൃതി വാതകമാണ് റെയില്‍വെ ഉപയോഗിക്കുന്നത്. ഇത് 15 ശതമാനമായെങ്കിലും ഉയര്‍ത്തുന്നതിനെക്കുറിച്ചാണ് ആലോചന.

ഗ്യാസ് ഉപയോഗത്തിലൂടെ നിലവിലുള്ള ഇന്ധനത്തിനുള്ള ചെലവില്‍ നിന്നും 25 ശതമാനം വരെ ലാഭിക്കാം. 2019 ഓടെ 54 വര്‍ക്ക്‌ഷോപ്പുകളും പ്രകൃതി വാതകത്തിലേയ്ക്ക് മാറുമെന്ന് ഇന്ത്യന്‍ റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലൊഹാനി വ്യക്തമാക്കി. പ്രതിവര്‍ഷം 300 കോടി ലിറ്റര്‍ ഡീസലാണ് റെയില്‍വെ ഉപയോഗിക്കുന്നത്.