ഷാരൂഖ് ഖാനൊപ്പം അഭിനയിക്കാന്‍ വിളിച്ചിരുന്നു; എന്നാല്‍ താന്‍ വേണ്ടെന്നു വെച്ചുവെന്ന് നടി ഷക്കീല

single-img
31 August 2018

2013 ല്‍ പുറത്തിറങ്ങിയ ഷാരൂഖ് ഖാന്‍–ദീപിക പദുക്കോണ്‍ ജോഡികളുടെ സൂപ്പര്‍ഹിറ്റ് ചിത്രം ചെന്നൈ എക്‌സ്പ്രസിലേക്ക് തന്നെ ക്ഷണിച്ചിരുന്നുവെന്ന് നടി ഷക്കീല. ഒരു ദേശീയമാധ്യമവുമായുള്ള അഭിമുഖത്തിലാണ് ഷക്കീലയുടെ വെളിപ്പെടുത്തല്‍.

‘തെലുങ്ക്, മലയാളം, തമിഴ് തുടങ്ങിയ തെന്നിന്ത്യന്‍ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും ബോളിവുഡിലേക്ക് പോകണമെന്ന് ഞാന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. അങ്ങനെയിരിക്കെയാണ് എന്നെ ചെന്നൈ എക്‌സ്പ്രസിലേക്ക് വിളിക്കുന്നത്. ഷാരൂഖ് ഖാന്‍, രോഹിത് ഷെട്ടി അങ്ങനെയാരെയും ഞാന്‍ നേരിട്ട് കണ്ടിട്ടില്ല.

എത്ര ദിവസത്തെ ഷെഡ്യൂള്‍ ഉണ്ടെന്ന് പറഞ്ഞിട്ടുമില്ല. എന്നാല്‍ ദിവസം 20000 രൂപ നല്‍കാമെന്ന് അവര്‍ പറഞ്ഞു. സത്യരാജിനൊപ്പം പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിക്കേണ്ടതെന്ന് അവര്‍ എന്നോട് പറഞ്ഞു. ഒരുപാട് ദിവസം വീട്ടില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരുമെന്ന സാഹചര്യം വന്നപ്പോള്‍ ഞാന്‍ ചിത്രത്തില്‍ നിന്ന് പിന്‍മാറി.’ ഷക്കീല പറഞ്ഞു.

മുഖ്യധാര സിനിമകളില്‍ ഒരു കാലത്ത് തനിക്ക് നേരിട്ട അപ്രഖ്യാപിത വിലക്കിനെക്കുറിച്ചും ഷക്കീല തുറന്നുപറയുന്നുണ്ട്. ഒരു കാലത്ത് പല മുഖ്യധാരാ ചിത്രങ്ങളും എന്റെ സിനിമകള്‍ക്കൊപ്പം പിടിച്ചു നില്‍ക്കാനാകാതെ വിഷമിച്ചിട്ടുണ്ട്. അന്ന് വെള്ളിയാഴ്ചകള്‍ സംവിധായകര്‍ക്ക് ഒരു വലിയ കടമ്പയായിരുന്നു.

അതേതുടര്‍ന്ന് മുഖ്യധാരാ സിനിമകളില്‍ എന്നെ അഭിനയിപ്പിക്കില്ല എന്ന് ചിലര്‍ തീരുമാനിച്ചിരുന്നു. അപ്രഖ്യാപിത വിലക്ക് ഉണ്ടായിരുന്നു. ‘എന്റെ സിനിമകള്‍ സദാചാര ബോധത്തിന്റെ പേരിലല്ല നിരോധിക്കപ്പെട്ടത്. കച്ചവട താല്‍പര്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു. ഞാന്‍ അഭിനയിച്ചാല്‍ സിനിമകള്‍ നീല ചിത്രങ്ങളായി മാറും എന്ന് ചില സംവിധായകര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ മുഖ്യധാരാ സിനിമകളില്‍ നിന്ന് ഞാന്‍ അകലം പാലിച്ചു.’–ഷക്കീല വ്യക്തമാക്കി.