രൂപയുടെ മൂല്യത്തില്‍ സര്‍വ്വകാല ഇടിവ് തുടരുന്നു: ഡോളറിന് നല്ല ഡിമാന്‍ഡ്; രൂപയുടെ മൂല്യം 71ലേയ്ക്ക് താഴ്ന്നു

single-img
31 August 2018

രൂപയുടെ മൂല്യത്തില്‍ സര്‍വ്വകാല ഇടിവ് തുടരുന്നു. ചരിത്രത്തില്‍ ആദ്യമായി ഇന്ന് അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപ 71ലെത്തി. ഇന്നലെ ഡോളറിനെതിരെ 70.74ലാണ് വ്യാപാരം അവസാനിപ്പിച്ചത്. രാവിലെ 9.8ന് 70.96 നിലവാരത്തിലാണ് രൂപയുടെ വ്യാപാരം നടന്നത്.

തുടര്‍ന്ന് 71 നിലവാരത്തിലെത്തുകയും ചെയ്തു. ജിഡിപി നിരക്കുകള്‍ സര്‍ക്കാര്‍ ഇന്ന് പുറത്തുവിടാനിരിക്കെയാണ് രൂപയുടെ മൂല്യം വീണ്ടും താഴ്ന്നത്. കഴിഞ്ഞവര്‍ഷം ജൂണ്‍ പാദത്തിലെ 5.6ശതമാനത്തെ അപേക്ഷിച്ച് ഈവര്‍ഷം ജൂണില്‍ അവസാനിച്ച പാദത്തില്‍ 7.6 ശതമാനത്തില്‍ ജിഡിപി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കൂടുന്നതും ഡോളറിന്റെ ആവശ്യം വര്‍ധിച്ചതുമാണ് രാജ്യത്തെ കറന്‍സിക്ക് വീണ്ടും തിരിച്ചടിയായത്. ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാരയുദ്ധം മൂര്‍ച്ഛിച്ചതുകാരണം ചൈനയുടെ യുവാന്‍ ഉള്‍പ്പടെയുള്ള ഏഷ്യന്‍ കറന്‍സികളുടെ മൂല്യത്തിലും ഇടിവുണ്ടായിട്ടുണ്ട്.

രൂപയുടെ മൂല്യം കുറയുന്നത് രാജ്യത്തെ ഐടി, ഫാര്‍മ കമ്പനികള്‍ക്ക് ഗുണകരമാണ്. അതേസമയം, വിദേശ വായ്പയെടുത്തിട്ടുള്ള കമ്പനികള്‍ക്ക് ദോഷം ചെയ്യും. ഇറക്കുമതിചെലവ് കൂടുകയും ചെയ്യും. എന്നാല്‍, ക്രൂഡോയില്‍ വില വീണ്ടും ഉയരുന്നതാണ് ഇന്ത്യയില്‍ ഡോളറിന്റെ ഡിമാന്‍ഡ് കൂടാനും രൂപയുടെ മൂല്യം താഴാനും കാരണം.

ക്രൂഡോയില്‍ വാങ്ങല്‍ നടപടികള്‍ ഡോളറിലായതിനാലാണ്, എണ്ണക്കമ്പനികളും മറ്റും രൂപയെ വന്‍തോതില്‍ കൈയൊഴിയുന്നത്. അമേരിക്ക വീണ്ടും ഉപരോധം ഏര്‍പ്പെടുത്തിയതിനാല്‍ ഇറാനില്‍ നിന്ന് രാജ്യാന്തര വിപണിയിലേക്ക് എത്തുന്ന ക്രൂഡോയിലിന്റെ അളവ് കുറയും. ഈ ഭീതിമൂലം ക്രൂഡോയില്‍ വില അനുദിനം കൂടുകയാണ്. ഇന്നലെ ബാരലിന് 69.86 ഡോളറില്‍ നിന്ന് വില 70.08 ഡോളറിലെത്തി. ബ്രെന്റ് ക്രൂഡ് വില 77.45 ഡോളറായും ഉയര്‍ന്നു.