പ്രിയ വാര്യര്‍ക്കെതിരായ എഫ്‌ഐആര്‍ സുപ്രീംകോടതി റദ്ദാക്കി; ‘വേറെ പണിയില്ലേ’ എന്ന് സര്‍ക്കാരിനോട് സുപ്രീംകോടതി

single-img
31 August 2018

പ്രിയ പ്രകാശ് വാര്യര്‍ക്കെതിരായ എഫ്‌ഐആര്‍ സുപ്രീംകോടതി റദ്ദാക്കി. അഡാര്‍ ലവ് സിനിമയിലെ മാണിക്യ മലരായ പൂവി എന്ന ഗാനം മത വികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് തെലങ്കാന പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐആറാണ് സുപ്രീം കോടതി റദ്ദാക്കിയത്.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. ഗാനത്തിനെതിരെ പരാതിയുണ്ടെങ്കില്‍ സെന്‍സര്‍ ബോര്‍ഡിനെയാണ് സമീപിക്കേണ്ടതെന്ന് കോടതി പറഞ്ഞു. സിനിമയുടെ സംവിധായകന്‍ ഒമര്‍ ലുലു, നിര്‍മ്മാതാവ് എന്നിവര്‍ക്കെതിരായ കേസുകളും സുപ്രീംകോടതി റദ്ദാക്കി.

തെലങ്കാന സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഹര്‍ജി പരിഗണിക്കവേ സുപ്രീംകോടതി നടത്തിയത്. സിനിമയില്‍ ആരെങ്കിലും ഒരു പാട്ട് പാടും. നിങ്ങള്‍ അതിനെതിരെ ഉടന്‍ കേസ് എടുക്കും. നിങ്ങള്‍ക്ക് മറ്റു ജോലി ഒന്നും ഇല്ലേയെന്ന് തെലങ്കാന സര്‍ക്കാരിനോട് കോടതി വാക്കാല്‍ ചോദിച്ചു.

പ്രവാചക ജീവിതം ആസ്പദമാക്കി രചിച്ച ഗാനത്തിന്റെ ചിത്രീകരണം അപഹാസ്യകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈദരാബാദിലെ ഒരു സഘം ആളുകള്‍ തെലങ്കാന പൊലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത തെലങ്കാന പൊലീസിന്റെ നടപടിയാണ് കോടതി ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്.

പശസ്തമായ ഒരു ഗാനത്തിന്റെ ചിത്രീകരണത്തില്‍ കണ്ണു ചിമ്മുന്നത് ദൈവ നിന്ദയായി കാണാന്‍ ആകില്ല. ചിത്രത്തിലെ നായിക പ്രിയ പ്രകാശ് വാര്യരും സംവിധായകന്‍ ഒമര്‍ ലുലുവും നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി നടപടി. നേരത്തെ ഇതേ ഹര്‍ജിയില്‍ പ്രിയക്കെതിരെ ക്രിമിനല്‍ചട്ടപ്രകാരം നടപടി സ്വീകരിക്കരുതെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.