മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയാക്കും: കേരളത്തെ വെല്ലുവിളിച്ച് തമിഴ്‌നാട്

single-img
31 August 2018

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയില്‍ നിന്ന് 152 ലേക്ക് ഉയര്‍ത്തുന്നതിനുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ തങ്ങള്‍ തുടങ്ങിയതായി തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി. സുപ്രീംകോടതിയില്‍ നിന്ന് അനുമതി ലഭിച്ചാലുടന്‍ ജലനിരപ്പ് 152 അടിയാക്കും. അതിനായി അണക്കെട്ട് ബലപ്പെടുത്തുന്നതിനുള്ള പ്രവൃത്തികളാണ് ആരംഭിച്ചിരിക്കുന്നതെന്നും പളനിസാമി പറഞ്ഞു.

മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നത് കൊണ്ടല്ല കേരളത്തില്‍ പ്രളയമുണ്ടായത്. മുല്ലപ്പെരിയാര്‍ സുരക്ഷിതമാണെന്ന് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയതാണ്. എന്നാല്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്താന്‍ സുപ്രീം കോടതി അനുമതി നല്‍കുമെന്ന് ഭയന്നാണ് കേരളം അപവാദ പ്രചാരണം നടത്തുന്നത്.

കേരളത്തിലെ അണക്കെട്ടുകള്‍ കനത്ത മഴ മൂലം നിറഞ്ഞിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഈ മാസം 31 വരെ 139 അടിയാക്കി നിലനിറുത്തണമെന്ന് സുപ്രീം കോടതിയുടെ ഉത്തരവുണ്ട്. ജലനിരപ്പ് അനുവദനീയ പരിധിയായ 142 അടിയിലേക്ക് ഉയര്‍ത്തേണ്ടതില്ലെന്ന് മേല്‍നോട്ട സമിതിയും നിര്‍ദ്ദേശിച്ചിരുന്നു. ഇതിനിടയിലാണ് അണക്കെട്ടിന്റെ സുരക്ഷയെ തന്നെ ബാധിക്കുന്ന രീതിയില്‍ ജലനിരപ്പുയര്‍ത്താനുള്ള തമിഴ്‌നാടിന്റെ നീക്കം.