വാക്കുതര്‍ക്കത്തെ തുടര്‍ന്ന് തൃശൂരില്‍ 87 വയസ്സുള്ള ഭാര്യയെ 92 വയസ്സുള്ള ഭര്‍ത്താവ് കൊന്നുകത്തിച്ചു

single-img
31 August 2018

തൃശൂര്‍ കൊടകര വെളളിക്കുളങ്ങരയില്‍ വയോധികയെ ഭര്‍ത്താവ് കൊന്ന് കത്തിച്ചു. മുക്കാട്ടുകര വീട്ടില്‍ കൊച്ചുത്രേസ്യയെയാണ് (87) ഭര്‍ത്താവ് ചെറിയ കുട്ടി (92) തലക്കടിച്ച് കൊന്ന് കത്തിച്ചത്. ചെറിയക്കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു.

മൂന്ന് ദിവസമായി കൊച്ചുത്രേസ്യയെ കാണാനില്ലായിരുന്നു. മക്കള്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. സംശയം തോന്നിയ മക്കള്‍ വീട്ടിലും പരിസരത്തും നടത്തിയ പരിശോധനയില്‍ വിറകുപുരക്ക് സമീപം എല്ലിന്‍കഷണങ്ങള്‍ കണ്ടെത്തി.

വീടിന്റെ മുകള്‍നിലയിലുള്ള മുറിയില്‍വെച്ച് കൊലപ്പെടുത്തിയശേഷം വീടിനു പിന്നിലെ ഷെഡിനടുത്ത് കത്തിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൃതദേഹം പൂര്‍ണമായി കത്തിത്തീര്‍ന്നു. കൊച്ചുത്രേസ്യയും ഭര്‍ത്താവ് ചെറിയക്കുട്ടിയും മാത്രമാണ് വലിയ പുരയിടത്തിലെ വീട്ടില്‍ താമസിക്കുന്നത്.

ഇവര്‍ക്ക് ഏഴ് മക്കളുണ്ട്. ഏഴുപേരും വേറെ വീടുകളിലാണ് താമസം. ഇരുവരും നിരന്തരമായി വഴക്കിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. നാലുദിവസം മുമ്പും വഴക്കുണ്ടായപ്പോള്‍ വടികൊണ്ട് ചെറിയക്കുട്ടി കൊച്ചുത്രേസ്യയുടെ തലയിലടിച്ചു. മരിച്ചെന്നു മനസ്സിലായപ്പോള്‍ മൃതദേഹം മുണ്ടില്‍ പൊതിഞ്ഞ് മുകളിലെ നിലയില്‍നിന്ന് ഗോവണിപ്പടിയിലൂടെ വലിച്ച് താഴെയിറക്കി വീടിനോട് ചേര്‍ന്നുള്ള സ്ഥലത്തെത്തിച്ച് കത്തിച്ചു.

ഗോവണിപ്പടിയിലെ ചോരപ്പാടുകള്‍ ചെറിയക്കുട്ടി തുടച്ചുകളയാന്‍ ശ്രമിച്ചിട്ടുണ്ട്. കത്തിച്ചത് പെട്രോള്‍ ഒഴിച്ചാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കത്തിക്കുന്നതിനു മുമ്പ് കൊച്ചുത്രേസ്യയുടെ കഴുത്തില്‍ നിന്ന് സ്വര്‍ണമാല അഴിച്ചെടുത്ത് കുഴിച്ചിട്ടു.

അമ്മയെ കാണാനില്ലെന്ന് മക്കള്‍ വെള്ളിക്കുളങ്ങര പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ചെറിയക്കുട്ടിയെ ചോദ്യംചെയ്തതില്‍ നിന്നാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. ശാരീരിക അസ്വസ്ഥതകള്‍ കാണിച്ചതിനാല്‍ കൂടുതല്‍ അന്വേഷിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പോലീസ് പറഞ്ഞു. വെള്ളിയാഴ്ച ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തും.