കാസര്‍കോട് കാറിലെത്തിയ സംഘം യുവതിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ട് പോയി

single-img
31 August 2018

കാസര്‍കോട് ചിറ്റാരിക്കലില്‍ അമ്മയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയി. ബൈക്ക് മോട്ടോര്‍ മെക്കാനിക്ക് കൈതവേലില്‍ മനുവിന്റെ ഭാര്യ മീനു (22), മൂന്നു വയസ്സുള്ള മകന്‍ എന്നിവരെയാണു കാണാതായത്. കാറിലെത്തിയ സംഘം വീട്ടില്‍നിന്ന് ഇരുവരെയും രാവിലെ പത്തരയോടെയാണു തട്ടിക്കൊണ്ടുപോയത്.

മനു രാവിലെ ജോലിക്കു പോയിരുന്നു. രാവിലെ പത്തുമണിക്ക് മനുവിനെ ഫോണില്‍ വിളിച്ചു തന്നെ ചിലര്‍ അക്രമിക്കുന്നതായും തട്ടി കൊണ്ടു പോകാന്‍ ശ്രമിക്കുന്നതായും മീനു പറഞ്ഞിരുന്നു. ഫോണ്‍ സംഭാഷണം പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് കരഞ്ഞു കൊണ്ട് മീനു ഫോണ്‍ കട്ട് ചെയ്യുകയായിരുന്നുവെന്ന് ഭര്‍ത്താവ് മനു പറഞ്ഞു.

ബഹളം കേട്ടെത്തിയ നാട്ടുകാരാണ് വിവരം പൊലീസില്‍ അറിയിച്ചത്. ചിറ്റാരിക്കാല്‍ പോലീസ് സ്ഥലത്തെത്തുമ്പോഴേക്കും മനുവും വീട്ടിലെത്തിയിരുന്നു. കോട്ടയം സ്വദേശിനിയായ മീനുവും മനുവും തമ്മില്‍ പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. വിവരമറിഞ്ഞ് ജില്ലാ പൊലീസ് ചീഫ് ഡോ.എ.ശ്രീനിവാസ് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. പി.കെ.സുധാകരന്‍, വെള്ളരിക്കുണ്ട് സി.ഐ എം.സുനില്‍കുമാര്‍ ചിറ്റാരിക്കാല്‍ എസ്.ഐ. രഞ്ജിത് രവീന്ദ്രന്‍ എന്നിവര്‍ സ്ഥലത്തെത്തി.

പൊലീസ് അന്വേഷണം നടന്നു വരുന്നു. കണ്ണൂരില്‍ നിന്നുള്ള ഡോഗ് സ്‌കോഡും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്.