സൈന്യം നേരത്തെ വന്നിരുന്നുവെങ്കില്‍ മരണസംഖ്യ കുറയുമായിരുന്നുവെന്ന് ചെന്നിത്തല; പ്രളയ ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണം

single-img
30 August 2018

തിരുവനന്തപുരം: പ്രളയ ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന നിലപാട് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ത്യയിലെ നിരവധി വിദഗ്ധര്‍ ഡാം മാനേജ്‌മെന്റില്‍ വീഴ്ചപറ്റിയെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അതുകൊണ്ടാണ് അന്വേഷണം ആവശ്യപ്പെടുന്നതെന്നും പ്രളയക്കെടുതി സംബന്ധിച്ച് നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ ചെന്നിത്തല ചൂണ്ടിക്കാട്ടി. പ്രളയം നേരിടുന്നതില്‍ റവന്യൂ വകുപ്പിന് ഗുരുതരമായ വീഴ്ച വന്നു. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതില്‍ റവന്യൂ വകുപ്പ് തികഞ്ഞ പരാജയമായിരുന്നു.

വൈദ്യുതി വകുപ്പ് നാഥനില്ലാ കളരിയായി. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തെ നേരത്തെ വിളിക്കാമായിരുന്നു. എങ്കില്‍ മരണസംഖ്യ ഇതിലും കുറയ്ക്കാമായിരുന്നു. സൈന്യത്തെ വിളിക്കണമെന്ന് പറഞ്ഞത് കേരളത്തിന്റെ മുഖ്യമന്ത്രിയെ മാറ്റിയിട്ട് അവിടെ അവരെ പ്രതിഷ്ഠിക്കാനല്ല. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാനായിരുന്നു.

കൃത്യമായ മുന്നറിയിപ്പ് നല്‍കിയിട്ടാണ് ഡാമുകള്‍ തുറന്നതെന്ന് മുഖ്യമന്ത്രി പറയുന്നു. ഈ അലര്‍ട്ടുകള്‍ ഇടുക്കിയിലെ ചെറുതോണി ഒഴികെ മറ്റൊരിടത്തും ജനങ്ങളറിഞ്ഞില്ല. ആലുവ, കാലടി, പെരുമ്പാവൂര്‍, പറവൂര്‍, ചാലക്കുടി, വൈക്കം, ചെങ്ങന്നൂര്‍ ഭാഗങ്ങളില്‍ മുന്നറിയിപ്പുണ്ടായില്ല.

വയനാട്ടിലെ ബാണാസുര സാഗര്‍ മുന്നറിയിപ്പില്ലാതെ തുറന്നത് വീഴ്ചയാണെന്നാണ് ജില്ലാ കളക്ടര്‍ പറഞ്ഞത്. ഡാമുകളുടെ മാനേജ്‌മെന്റിലുണ്ടായ വീഴ്ചയാണ് പ്രളയത്തിന് കാരണം. ഭരണകൂടത്തിന് പറ്റിയ വീഴ്ചയാണ് ഈ ദുരന്തത്തിന് പിന്നിലെന്നും ചെന്നിത്തല പറഞ്ഞു.

ദുരിതാശ്വാസ വിതരണത്തിന് ഭോപ്പാല്‍ ദുരന്ത ട്രൈബ്യൂണല്‍ മാതൃകയില്‍ പ്രത്യേക ട്രൈബ്യൂണല്‍ സര്‍ക്കാര്‍ രൂപീകരിക്കണം. കര്‍ഷക കടം എഴുതിത്തള്ളണം. ക്യാമ്പില്‍ കഴിഞ്ഞവര്‍ക്ക് മാത്രമല്ല, ബന്ധു വീടുകളില്‍ കഴിഞ്ഞവര്‍ക്കും ധനസഹായം നല്‍കണം. കേന്ദ്രത്തോട് സംസ്ഥാനത്തിനായി പ്രത്യേക പാക്കേജ് തേടണം.

സര്‍വകക്ഷിസംഘം പോയി സമ്മര്‍ദ്ദം ചെലുത്തണം. യു.എ.ഇയില്‍ നിന്ന് സഹായം വാങ്ങിക്കണം. ലോകബാങ്ക്, എ.ഡി.ബി ബാങ്ക് സഹായം വാങ്ങിയാല്‍ കരിഓയില്‍ ഒഴിക്കാന്‍ ഞങ്ങള്‍ വരില്ല. പ്രമേയം ഒറ്റക്കെട്ടായി തന്നെ പാസാക്കാമെന്നും ചെന്നിത്തല പറഞ്ഞു.

പുനര്‍നിര്‍മാണത്തിന് സര്‍ക്കാറിന്റെ ഒരടി മുന്നില്‍ പ്രതിപക്ഷമുണ്ടാകും. പക്ഷെ, ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ തെറ്റ് ചൂണ്ടിക്കാട്ടേണ്ടെയെന്നും ചെന്നിത്തല ചോദിച്ചു. മഴക്കെടുതിയുടെ സമയത്ത് എറണാകുളത്തിന്റെ ചുമതലയുണ്ടായിരുന്ന മന്ത്രി രവീന്ദ്രനാഥിനെ കണ്ടില്ല. ദുരന്ത സമയത്ത് മന്ത്രി കെ. രാജു ജര്‍മനിക്ക് പോയത് മുഖ്യമന്ത്രി അറിഞ്ഞില്ലെന്നും ചെന്നിത്തല പറഞ്ഞു.