പിണറായിയിലെ കൂട്ടക്കൊല കേസില്‍ മറ്റൊരാള്‍ക്ക് പങ്കുണ്ടെന്നു സൂചന നല്‍കി പ്രതി സൗമ്യയുടെ ഡയറിക്കുറിപ്പ്

single-img
29 August 2018

പിണറായിയില്‍ മകളെയും മാതാപിതാക്കളെയും വിഷംനല്‍കി കൊലപ്പെടുത്തിയ കേസിലെ ഏകപ്രതി പടന്നക്കരയിലെ വണ്ണത്താന്‍ വീട്ടില്‍ സൗമ്യ ജയില്‍ വളപ്പില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ജയില്‍ ഉത്തരമേഖല ഡി.ഐ.ജി എസ്. സന്തോഷ് വനിതാ ജയിലിലെത്തി അന്വേഷണം തുടങ്ങി.

റീജിയണല്‍ വെല്‍ഫെയര്‍ ഓഫീസര്‍, ജയില്‍ സൂപ്രണ്ട് എന്നിവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പഠിച്ച ശേഷമാണ് ഡി.ഐ.ജി കണ്ണൂരിലെത്തിയത്. ജയില്‍ സൂപ്രണ്ട്, ജീവനക്കാര്‍, അന്തേവാസികള്‍ എന്നിവരുമായി ഡി.ഐ.ജി സംഭവവുമായി ബന്ധപ്പെട്ട് വിശദീകരണം തേടി. റിമാന്റ് പ്രതിയായ സൗമ്യ തൂങ്ങി മരിക്കാനിടയാക്കിയ സംഭവത്തില്‍ ജയില്‍ ജീവനക്കാരുടെ ഭാഗത്ത്‌നിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടോയെന്നാണ് ഡി.ഐ.ജി പരിശോധിക്കുന്നത്.

അതിനിടെ, കേസ്സില്‍ നിരപരാധിയാണെന്നും മറ്റൊരാള്‍ക്കു പങ്കുണ്ടെന്നും സൂചന നല്‍കി പ്രതി സൗമ്യയുടെ ഡയറിക്കുറിപ്പ് കണ്ടെത്തി. കേസ്സിലെ ഏക പ്രതിയായ സൗമ്യ കണ്ണൂര്‍ വനിത ജയിലില്‍ ആത്മഹത്യ ചെയ്യുന്നതിന് മുന്‍പ് എഴുതിയ മറ്റൊരു ഡയറിക്കുറിപ്പാണ് ഇപ്പോള്‍ കണ്ടെത്തിയത്.

മൂത്തമകള്‍ ഐശ്വര്യയെ അഭിസംബോധന ചെയ്യുന്ന രീതിയിലാണു സൗമ്യ കുറിപ്പെഴുതിയിട്ടുള്ളത്. കിങ്ങിണീ, കൊലപാതകത്തില്‍ പങ്കില്ലെന്നു തെളിയുന്നതു വരെ അമ്മയ്ക്കു ജീവിക്കണം. മറ്റെല്ലാം നഷ്ടപ്പെട്ട എനിക്ക് ആകെ ആശ്രയം നീതിക്കു വേണ്ടിയുള്ള പോരാട്ടമാണ്.

ഈ അമ്മ ‘അവനെ’ കൊല്ലും ഉറപ്പ്. എന്നിട്ടു ശരിക്കും കൊലയാളിയായിട്ടു ജയിലിലേക്കു തിരിച്ചുവരും. എന്റെ കുടുംബം എനിക്കു ബാധ്യതയായിരുന്നില്ലെന്ന് എല്ലാവരെയും ബോധ്യപ്പെടുത്തണം. എന്റെ കുടുംബത്തിന്റെ കൊലപാതകത്തില്‍ എനിക്കു പങ്കില്ല എന്നു തെളിയിക്കാന്‍ പറ്റുന്നതു വരെ എനിക്കു ജീവിക്കണം.

ബാക്കിയെല്ലാം നഷ്ടപ്പെട്ട എനിക്ക് അതെങ്കിലും ദൈവം നടത്തിത്തരും.’ എന്നിങ്ങനെയാണു സൗമ്യയുടെ കുറിപ്പില്‍ എഴുതിയിട്ടുള്ളത്. ജയിലില്‍ സന്ദര്‍ശനത്തിനെത്തിയ ലീഗല്‍ സര്‍വീസ് അതോറിറ്റി പ്രതിനിധിയോടു സൗമ്യ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. മജിസ്‌ട്രേട്ടിനു മുന്‍പില്‍ ഇതു തുറന്നു പറയാന്‍ തയാറാണെന്നും അറിയിച്ചിരുന്നു.

പിന്നീടാണു സൗമ്യയെ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സൗമ്യ തനിച്ച് മൂന്നു കൊലപാതകങ്ങള്‍ നടത്തില്ലെന്നും മറ്റാര്‍ക്കോ പങ്കുണ്ടെന്നും നേരത്തേ തന്നെ പിണറായി പടന്നക്കരയിലെ നാട്ടുകാരും സൗമ്യയുടെ ബന്ധുക്കളും ആരോപിച്ചിരുന്നു. ഇതോടെ പിണറായി കൂട്ടക്കൊലപാതകം അന്വേഷിക്കാന്‍ മറ്റൊരു ഏജന്‍സിയെ ഏല്‍പിക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്.