സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ എലിപ്പനി ജാഗ്രതാനിര്‍ദ്ദേശം

single-img
29 August 2018

പ്രളയക്കെടുതി നേരിടുന്ന സംസ്ഥാനത്ത് പകര്‍ച്ചവ്യാധികളും തലപൊക്കുന്നു. സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ആരോഗ്യ വകുപ്പ് എലിപ്പനി ജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിച്ചു. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ജാഗ്രതാനിര്‍ദ്ദേശമുളളത്.

ഏതെങ്കിലും തരത്തിലുള്ള പനി ലക്ഷണം കണ്ടാല്‍ സ്വയംചികിത്സയ്ക്ക് മുതിരാതെ ആരോഗ്യ കേന്ദ്രങ്ങളില്‍ ബന്ധപ്പെടണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. എലിപ്പനി അതീവ മാരകമാണ് രോഗാണുക്കള്‍ മനുഷ്യരുടെ ശരീരത്തില്‍ എത്തുന്നത് മുറിവുകളിലൂടെയും പോറലുകളിലൂടെയുമാണ്. അതിനാല്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ സൂക്ഷിക്കണം.

എലിപ്പനി തുടക്കത്തിലെ കണ്ടെത്തിയാല്‍ ചികിത്സിച്ചു മാറ്റാം. വൈകുന്തോറും രോഗം സങ്കീര്‍ണ്ണമാകും. കരള്‍, വൃക്കകള്‍, ഹൃദയം, ശ്വാസകോശം എന്നിവയെയാണ് എലിപ്പനി ബാധിക്കുക എലിപ്പനി വന്നാല്‍ കടുത്ത പനിയോടോപ്പം പേശികള്‍ക്ക് നല്ല വേദനയുണ്ടാകും ചിലര്‍ക്ക് കണ്ണില്‍ ചുവപ്പുവരും. കണ്ണിന്റെ വെള്ളയില്‍ രക്തം കട്ടപിടിച്ചു കിടക്കുന്നത് പോലെ കാണാം. മറ്റുചിലപ്പോള്‍ കണ്ണില്‍ മഞ്ഞനിറം പ്രത്യക്ഷമാവാം. മൂത്രമൊഴിക്കുമ്പോഴും കടും മഞ്ഞനിറമുണ്ടാകും. അതിനാല്‍ എലിപ്പനിക്കെതിരെ ജാഗ്രത പുലര്‍ത്തണം.

മുന്‍കരുതലുകള്‍

1. കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ എലികളുടെ മൂത്രം കലരാനിടുണ്ട്. അതിനാല്‍ വെള്ളക്കെട്ടില്‍ ഇറങ്ങരുത്.
2. വീടും പരിസരവും വൃത്തിയാക്കുമ്പോള്‍ ഗ്ലൗസും കാലുറയും ധരിക്കുക. ശുചീകരണ പ്രവര്‍ത്തനം നടത്തുന്നവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം
3. വീട്ടില്‍സൂക്ഷിച്ചുവയ്ക്കുന്ന വെള്ളത്തിലും ഭക്ഷണത്തിലും എലിമൂത്രവും വിസര്‍ജ്ജ്യവും കലരാതെ നോക്കണം
4. വെള്ളം തിളപ്പിച്ചാറ്റി മാത്രമേ കുടിക്കാവൂ.
5. കിണര്‍വെള്ളം ക്ലോറിനേറ്റ് ചെയ്തശേഷം മാത്രം ഉപയോഗിക്കുക
6. മാലിന്യങ്ങള്‍പെരുകാതെ നോക്കുക. മാലിന്യം കുന്നുകൂടുന്നത് എലികള്‍ പെറ്റുപെരുകാന്‍ കാരണമാകും.