ബാഡ്മിന്റണ്‍ ഫൈനലില്‍ സിന്ധുവും തോറ്റു

single-img
28 August 2018

ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ വനിതാ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യയുടെ പിവി സിന്ധു തോറ്റു. ഫൈനലില്‍ തായ്‌വാന്റെ ലോക ഒന്നാം നമ്പര്‍ താരം തായ് സു യിങിനോട് നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധുവിന്റെ തോല്‍വി. സ്‌കോര്‍ 13-21, 16-21.

ചൈനീസ് തായ്‌പേയ് താരത്തിന്റെ വേഗത്തിനും പവര്‍ ഗെയിമിനും ഫൈനലില്‍ സിന്ധുവിന് മറുപടിയുണ്ടായിരുന്നില്ല. ആദ്യ സെറ്റ് അനായാസം നേടിയ തായ് സു യിംഗിന് രണ്ടാം ഗെയിമില്‍ നേരിയ വെല്ലുവിളി ഉയര്‍ത്തിയത് മാത്രമാണ് സിന്ധുവിന്റെ നേട്ടം.

മത്സരത്തിലെ ആദ്യ സെര്‍വില്‍ തന്നെ അഞ്ച് പോയിന്റ് നേടിയ ശേഷമാണ് തായ് സു യിങ് സിന്ധുവിന് സെര്‍വ് കൈമാറിയത്. പിന്നീടൊരിക്കലും ആദ്യ ഗെയിമില്‍ മുന്നിലെത്താന്‍ സിന്ധുവിന് കഴിഞ്ഞില്ല. സമീപ ഭാവിയിലെ പ്രധാന ടൂര്‍ണമെന്റുകളുടെ ഫൈനലിലെല്ലാം സിന്ധുവിന് തോല്‍ക്കാനായിരുന്നു വിധി.

റിയോ ഒളിമ്പിക്‌സ് ഫൈനലില്‍ തോറ്റതിന് പിന്നാലെ കോമണ്‍വെല്‍ത്ത് ഗെയിംസ് ഫൈനലിലും സിന്ധു തോല്‍വി ഏറ്റുവാങ്ങി. ഇതിന് പിന്നാലെ നടന്ന ലോക ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലും സിന്ധു തോറ്റിരുന്നു. ഏഷ്യന്‍ ഗെയിംസിലെ തോല്‍വിയോടെ സമീപ ഭാവിയിലെ സിന്ധുവിന്റെ ഫൈനല്‍ തോല്‍വി നാലായി.