ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ ചരിത്രമെഴുതി ഇന്ത്യന്‍ താരങ്ങളായ സൈന നെഹ്‌വാളും പി.വി. സിന്ധുവും

single-img
26 August 2018

ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ പുതുചരിത്രമെഴുതി വനിതാ സിംഗിള്‍സില്‍ ഇന്ത്യന്‍ താരങ്ങളായ സൈന നെഹ്‌വാളും പി.വി. സിന്ധുവും സെമി ഫൈനലില്‍. ഇതോടെ ബാഡ്മിന്റന്‍ വനിതാ സിംഗിള്‍സില്‍ ഇരുവരും മെഡലുറപ്പാക്കി. ബാഡ്മിന്റണ്‍ വ്യക്തിഗത ഇനത്തില്‍ 36 വര്‍ഷത്തിനിടെ ഇന്ത്യയുടെ ആദ്യ മെഡലുകളാണിത്.

തായ്‌ലന്‍ഡിന്റെ ലോക നാലാം നമ്പര്‍ താരം റാച്ചനോക് ഇന്റനോണിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് വീഴ്ത്തിയാണ് സൈനയുടെ സെമിപ്രവേശം. സ്‌കോര്‍: 21-–18, 21–-16. മറ്റൊരു ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ലോക 11–ാം നമ്പര്‍ താരം തായ്‌ലന്‍ഡിന്റെ തന്നെ നിച്ചോണ്‍ ജിന്‍ഡാപോളിനെ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് തകര്‍ത്ത് ലോക മൂന്നാം നമ്പര്‍ താരമായ സിന്ധുവും സെമിയില്‍ കടന്നു.

സ്‌കോര്‍: 21-11, 1621, 21-14. ലോക ഒന്നാം നമ്പര്‍ താരമായ തായ്‌വാന്റെ തായ് സൂ യിങ്ങാണ് സെമിയില്‍ സൈനയുടെ എതിരാളി. നാളെ നടക്കുന്ന സെമിയില്‍ ചെന്‍ യുഫേയി–അകാനെ യെമാഗുച്ചി മല്‍സര വിജയികളെ സിന്ധുവും നേരിടും.

അതേസമയം 18ാമത് ഏഷ്യന്‍ ഗെയിംസിന്റെ എട്ടാം ദിനത്തില്‍ ഇന്ത്യ ഇരട്ട വെള്ളി മെഡല്‍ കരസ്ഥമാക്കി. അശ്വാഭ്യാസത്തില്‍ വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലുമാണ് ഇന്ത്യ വെള്ളി നേടിയത്. ഫൗവാദ് മിര്‍സയാണ് വ്യക്തിഗത ഇനത്തിലെ ഇന്ത്യയുടെ മെഡല്‍ ജേതാവ്. 1982ന് ശേഷം ഇന്ത്യ അശ്വാഭ്യാസം വ്യക്തിഗത ഇനത്തില്‍ മെഡല്‍ നേടുന്നത് ഇതാദ്യമായാണ്. ഇതോടെ ഏഴു സ്വര്‍ണവും ഏഴു വെള്ളിയും 17 വെങ്കലവുമടക്കം ഇന്ത്യയുടെ മെഡല്‍ നേട്ടം 31 ആയി. നിലവില്‍ ഒമ്പതാം സ്ഥാനത്താണ് ഇന്ത്യ.