24 പന്തില്‍ വഴങ്ങിയത് ഒരൊറ്റ റണ്‍; ട്വന്റി 20യില്‍ ചരിത്രമെഴുതി മുഹമ്മദ് ഇര്‍ഫാന്‍

single-img
26 August 2018

ബൗളിങ് പ്രകടനത്തിലൂടെ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് പാക് ബൗളര്‍ മുഹമ്മദ് ഇര്‍ഫാന്‍. കരീബിയന്‍ ടി20 ലീഗിലാണ് പേസ് ബൗളറായ ഇര്‍ഫാന്റെ അത്ഭുത പ്രകടനം. ബാര്‍ബഡോസ് ട്രൈഡന്റും കിറ്റ്‌സ് ആന്റ് നെവിസ് പാട്രിയറ്റ്‌സും തമ്മിലെ മത്സരത്തിലായിരുന്നു ഏവരെയും അമ്പരപ്പിച്ച് ഇര്‍ഫാന്‍ പന്തെറിഞ്ഞത്.

നാല് ഓവറില്‍ ഒരു റണ്‍സ് മാത്രം വിട്ട് കൊടുത്ത് രണ്ട് വിക്കറ്റ് നേടിയാണ് ഇര്‍ഫാന്‍ റെക്കോര്‍ഡ് പുസ്തകത്തില്‍ ഇടം നേടിയത്. രണ്ട് വിക്കറ്റ് നേടിയതല്ല, ടി20യില്‍ ഒരു ബോളര്‍ക്ക് എറിയാന്‍ പറ്റുന്ന മാക്‌സിമം ആയ നാല് ഓവര്‍ എറിഞ്ഞിട്ടും ഒരു റണ്‍സ് മാത്രമെ വിട്ടുകൊടുത്തുള്ളൂ എന്നതാണ് പ്രത്യേകത.

ഇതില്‍ 23 പന്തുകളും ഡോട്ട് ബോളുകളായിരുന്നു. ഇകോണമി റൈറ്റ് 0.25ഉം. ഒരു ബോളറും ടി20യില്‍ ഇങ്ങനെയൊരു നേട്ടം സ്വന്തമാക്കിയിട്ടില്ല. ഉയരം കൊണ്ട് ഇതിനകം തന്നെ ശ്രദ്ധേയമായ ബൗളറാണ് മുഹമ്മദ് ഇര്‍ഫാന്‍. പാകിസ്താന് വേണ്ടി 60 ഏകദിനങ്ങളും 20 ടി20യും കളിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി അദ്ദേഹം പാകിസ്താന്‍ ടീമില്‍ എത്തിയിട്ടില്ല.

എന്നാല്‍ ഇര്‍ഫാന്റെ മികച്ച പ്രകടനത്തിനും ബാര്‍ബഡോസ് ട്രൈഡന്റ്‌സിന്റെ തോല്‍വി തടയാനായില്ല. ആറു വിക്കറ്റിന് അവര്‍ സെന്റ് കിറ്റ്‌സ് ആന്റ് നെവിസ് പാട്രിയട്‌സിനോട് തോറ്റു. ആദ്യം ബാറ്റ് ചെയ്ത ട്രിഡെന്റ്‌സ് നിശ്ചിത 20 ഓവറില്‍ 147 റണ്‍സെടുത്തു. 45 റണ്‍സെടുത്ത നായകന്‍ ജേസണ്‍ ഹോള്‍ഡറായിരുന്നു ട്രിഡെന്റ്‌സിന്റെ ടോപ്പ് സ്‌കോറര്‍. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാട്രിയട്‌സ് 18.5 ഓവറില്‍ ലക്ഷ്യം കണ്ടു. ഇര്‍ഫാന്‍ തന്നെയാണ് മാന്‍ ഓഫ് ദ മാച്ച്.