മത്സരത്തിനുമപ്പുറം കളിക്കളത്തിലെ മനുഷ്യസ്‌നേഹം

single-img
26 August 2018

കളിക്കളത്തില്‍ മത്സരവും വാശിയും മാത്രമല്ല, സ്‌നേഹത്തിനും സ്ഥാനമുണ്ടെന്ന് ജക്കാര്‍ത്തയില്‍ നടന്ന കാഴ്ച മനസിലാകും. ഏഷ്യന്‍ ഗെയിംസിനിടെ കഴിഞ്ഞ ദിവസം കണ്ടത് ആര്‍ദ്രമായ ഒരു കാഴ്ച്ച. ഇറാന്റെ വുഷു താരം ഇര്‍ഫാന്‍ അഹങ്കാരിയാന്‍ ഇന്ത്യന്‍ താരം സൂര്യ ഭാനുവിനെ മാത്രമല്ല, കാണികളുടെ ഹൃദയം കൂടി കീഴടക്കിയാണ് കളം വിട്ടത്.

ഗെയിംസിന്റെ നാലാം ദിനം വുഷു സെമിഫൈനല്‍ മത്സരങ്ങള്‍ പുരോഗമിക്കുകയായിരുന്നു. ഇന്ത്യന്‍ താരം സൂര്യ ഭാനു പ്രതാപും ഇറാന്റെ ഇര്‍ഫാന്‍ അഹങ്കാരിയാനും തമ്മിലായിരുന്നു മത്സരം. മത്സരത്തിനിടെ ഇന്ത്യന്‍ താരത്തിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റു.

കാല് നിലത്ത് കുത്താന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു സൂര്യ. അത്രയക്ക് വേദനയുണ്ടായിരുന്നു. ഇത് കണ്ട് തന്റെ വിജയം ആഘോഷിക്കാതെ ഇര്‍ഫാന്‍ സൂര്യയെ എടുത്തുയര്‍ത്തി കോര്‍ട്ടിന് വെളിയില്‍ എത്തിച്ചു. കാണികള്‍ ഈ കാഴ്ച കയ്യടിയോടെയാണ് സ്വീകരിച്ചത്.

സൂര്യ ഭാനുവിനെ ഇന്ത്യന്‍ പരിശീലകരുടെ കൈയ്യില്‍ സുരക്ഷിതമായി ഏല്‍പ്പിക്കുകയും ചെയ്തു. മത്സരത്തില്‍ 2-0ത്തിനാണ് ഇര്‍ഫാന്‍ വിജയിച്ചത്. ഫൈനലില്‍ ചൈനീസ് താരത്തെ 2-1ന് പരാജയപ്പെടുത്തി ഇര്‍ഫാന്‍ സ്വര്‍ണവുമായാണ് നാട്ടിലേക്ക്
മടങ്ങുന്നത്. സൂര്യ ഭാനുവിന് വെങ്കലവും ലഭിച്ചു.