മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയാക്കണമെന്ന് സുപ്രീം കോടതി

single-img
24 August 2018

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയാക്കണമെന്ന് സുപ്രീം കോടതി. കേരളവും തമിഴ്‌നാടും ഇക്കാര്യത്തില്‍ സഹകരിച്ചു പോകണം. മേല്‍നോട്ട സമിതിയുടെ തീരുമാനം ഇരുസംസ്ഥാനങ്ങളും അംഗീകരിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും തമിഴ്‌നാട് പെട്ടെന്ന് അധികജലം തുറന്നുവിട്ടത് പ്രളയത്തിന് ഒരു കാരണമായെന്ന കേരളത്തിന്റെ സത്യവാങ്മൂലം പരിഗണിക്കവെയാണ് കോടതി ഉത്തരവ്. ഈ മാസം 31 വരെ ജലനിരപ്പ് 139.99 അടിയാക്കി നിര്‍ത്തണമെന്നാണു നിര്‍ദേശം.

സുപ്രീം കോടതി കഴിഞ്ഞ 17നു നല്‍കിയ നിര്‍ദേശമനുസരിച്ചാണു ദുരന്തനിവാരണ നിയമപ്രകാരം മുല്ലപ്പെരിയാര്‍ അണക്കെട്ടിനായി രൂപീകരിച്ച ഉപസമിതി യോഗം ചേര്‍ന്നത്. മുല്ലപ്പെരിയാര്‍ പ്രശ്‌നവും കേരളത്തിലെ പ്രളയ ദുരിതാശ്വാസ നടപടികളും സുപ്രീം കോടതി ഇന്നു വീണ്ടും പരിശോധിച്ചപ്പോഴാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയത്.

ഇപ്പോഴത്തെ മഴ സീസണ്‍ തീരുന്ന അടുത്തമാസം 15 വരെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139–140 അടിയായി നിലനിര്‍ത്താന്‍ കേന്ദ്ര ജലവിഭവ സെക്രട്ടറി വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനമായിരുന്നു. ജലനിരപ്പ് 142 അടിയായി നിലനിര്‍ത്തണമെന്ന തമിഴ്‌നാടിന്റെ ആവശ്യം അംഗീകരിക്കാവുന്ന സാഹചര്യമല്ല നിലവിലുള്ളതെന്ന കേരളത്തിന്റെ നിലപാടിനെ കേന്ദ്രവും പിന്തുണച്ചു.