യുഎഇ സഹായം കേരളത്തിന് സ്വീകരിക്കാമോ; കേന്ദ്രസര്‍ക്കാര്‍നിലപാടില്‍ ആശയയക്കുഴപ്പം

single-img
22 August 2018

സംസ്ഥാനത്തെ പ്രളയദുരന്തം നേരിടാന്‍ യുഎഇ വാഗ്ദാനം ചെയ്ത 700 കോടി രൂപ സവീകരിക്കുന്നതില്‍ ആശയക്കുഴപ്പം. വിദേശരാജ്യങ്ങളില്‍നിന്ന് ഇത്തരം സഹായങ്ങള്‍ സ്വീകരിക്കില്ലെന്ന പ്രഖ്യാപിതനയം ഇന്ത്യ തീരുമാനിച്ചതിനെ തുടര്ന‍നാണ് ആശയക്കുഴപ്പം ഉടലെടുത്തത്.

എന്നാല്‍ വിദേശത്തുനിന്നു വ്യക്തിപരമായ സംഭാവനകള്‍ ആവാം. അല്ലെങ്കില്‍ ഇന്ത്യയിലെ സന്നദ്ധസംഘടനകളിലൂടെ സഹായം നല്‍കാം എന്നാണ് കേന്ദ്രം വെളിപ്പെടുത്തിയത്. ഉത്തരാഖണ്ഡില്‍ പ്രളയമുണ്ടായപ്പോള്‍ അമേരിക്കയും ജപ്പാനും സഹായം വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇന്ത്യ അവ സ്വീകരിച്ചിരുന്നില്ല. മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ എഡിബിയില്‍നിന്നും ലോകബാങ്കില്‍നിന്നും വായ്പയെടുക്കുകയാണ് ചെയ്തത്.

എന്നാല്‍ ഐക്യരാഷ്ട്രസഭയുടെ ഭാഗത്തുനിന്നാണ് സഹായവാഗ്ദാനം ഉണ്ടാവുന്നതെങ്കില്‍ അതു സ്വീകരിക്കാന്‍ തടസ്സമുണ്ടാവില്ലെന്ന് ഉന്നതവൃത്തങ്ങള്‍ പറഞ്ഞു. അങ്ങനെയൊരു വാഗ്ദാനം ഉണ്ടായാല്‍പോലും കേരളത്തിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷമേ സ്വീകരിക്കണോ വേണ്ടയോ എന്ന് കേന്ദ്രം തീരുമാനിക്കൂ.

ഐക്യരാഷ്ട്രസഭയുടെ ഫണ്ടിലേക്ക് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സംഭാവനയുണ്ട്. പ്രളയദുരന്തം ഇന്ത്യയ്ക്ക് സ്വന്തംനിലയില്‍ കൈകാര്യംചെയ്യാനാവുമെന്നാണ് സര്‍ക്കാര്‍ നിലപാട് എടുത്തിരിക്കുന്നത്. ഇതിനിടെ യുഎഇ. സര്‍ക്കാരിന്റെ സഹായവാഗ്ദാനം സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് കേന്ദ്രത്തിനു ലഭിച്ചിട്ടില്ലെന്ന് ധനമന്ത്രാലയവൃത്തങ്ങള്‍ പറഞ്ഞു. വിദേശസഹായം സര്‍ക്കാര്‍ നേരിട്ടു സ്വീകരിക്കില്ലെന്നാണ് നയമെങ്കിലും സൗഹൃദരാഷ്ട്രമെന്നനിലയ്ക്ക് യുഎഇ.യുടെ കാര്യത്തില്‍ കേന്ദ്രത്തിനു മറിച്ചൊരു തീരുമാനമെടുക്കാവുന്നതേയുള്ളുവെന്നും രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

വിദേശസര്‍ക്കാരിന്റെ സഹായം കേന്ദ്രത്തിലൂടെ മാത്രമേ ഏതെങ്കിലും സംസ്ഥാനത്തിനു കൈപ്പറ്റാനാവൂ. അതേസമയം, സര്‍ക്കാര്‍ എന്ന നിലയിലല്ലാതെ വ്യക്തിപരമായ നിലയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആര്‍ക്കും സഹായം നല്‍കാം. ഉത്തരാഖണ്ഡ് പ്രളയകാലത്തും ഗുജറാത്ത് ഭൂകമ്പസമയത്തും അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നും സഹായം എത്തിയിരുന്നു.