“ക്രിസ്ത്യന്‍ ബോട്ടാണോ, എങ്കില്‍ കയറുന്നില്ല”; രക്ഷാപ്രവര്‍ത്തനത്തിനിടയിലെ ദുരനുഭവം പങ്കുവെച്ച്‌ മത്സ്യതൊഴിലാളി

single-img
22 August 2018


കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ മഹാപ്രളയത്തിനിടയിലും രക്ഷിക്കാന്‍ വന്നവന്‍റെ ജാതിയും മതവും ചോദിച്ച് ബോട്ടില്‍ കയറിയ അനുഭവമാണ് പല മത്സ്യത്തൊഴിലാളിക്കും പറയാനുള്ളത്. തിരുവനന്തപുരത്ത് നിന്നും പ്രളയത്തിലകപ്പെട്ടവരെ രക്ഷിക്കാന്‍ പോയ ബോട്ടുകള്‍ കൊല്ലം, ചെങ്ങന്നൂര്‍ സ്ഥലങ്ങളില്‍ നിന്ന് പതിനായിരക്കണക്കിന് പേരെയാണ് രക്ഷപ്പെടുത്തിയത്.

തിരുവനന്തപുരത്ത് നിന്നും കൊല്ലത്തെത്തിയ 47 കാരനായ മരിയന്‍ ജോര്‍ജ്ജിന് പറയാനുള്ളത് ഇത്തരത്തിലൊരു കഥയാണ്. വെള്ളിയാഴ്ചയാണ് രക്ഷാദൗത്യവുമായി ജോര്‍ജ്ജ് കൊല്ലത്തെത്തിയത്. 17 പേരുടെ ഒരു കുടുംബത്തിന്‍റെ നിലവിളികേട്ടാണ് ജോര്‍ജ്ജും കൂട്ടരും അവരെ രക്ഷിക്കാന്‍ പോയത്. എന്നാല്‍ ആ കുംടുബത്തിലെ ഒരു അംഗം ചോദിച്ചത് കേട്ട് ജോര്‍ജ്ജ് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി.

‘ ഇത് ക്രിസ്ത്യന്‍ ബോട്ടാണോ ?’ എന്നായിരുന്നു ആ ചോദ്യം.

സവര്‍ണ്ണ ഹിന്ദു ബ്രാഹ്മണ കുടുബത്തിന്റെ ചോദ്യം കേട്ട് അതെ എന്ന് മറുപടി പറഞ്ഞപ്പോള്‍, എങ്കില്‍ ഭക്ഷണവും വെള്ളവും തന്നാല്‍ മതിയെന്നും ക്രിസ്ത്യാനിയുടെ ബോട്ടില്‍ കയറില്ലെന്നുമായിരുന്നു അവര്‍ പറഞ്ഞത്. പക്ഷേ വീട്ടിലെ പട്ടിയെ ബോട്ടില്‍ കയറ്റിവിടാന്‍ അവര്‍ മടിച്ചില്ലെന്നും ജോര്‍ജ്ജ് പറഞ്ഞു.

മറ്റുള്ളവരെയും കൊണ്ട് കരയ്ക്ക് പോയി അഞ്ച് മണിക്കൂറിന് ശേഷം തിരിച്ചുവന്നപ്പോഴും ആ കുടുംബം രക്ഷയ്ക്കായി ജോര്‍ജ്ജിന്റെ ബോട്ടിനെ തന്നെ വിളിച്ചു. പക്ഷേ ജോര്‍ജ്ജിനെ മനസിലായ അവര്‍ അപ്പോഴും ബോട്ടില്‍ കയറാന്‍ തയ്യാറായില്ല. രണ്ട് ദിവസത്തിനുള്ളില്‍ 150 പേരെ ജോര്‍ജ്ജും കൂട്ടരും രക്ഷപ്പെടുത്തിയിട്ടുണ്ട്. പക്ഷേ ഇത്തരത്തിലൊരു അനുഭവം ആദ്യമാണെന്നും ജോര്‍ജ്ജ് പറഞ്ഞു.

സമാനമായ മറ്റൊരു അനുഭവമാണ് അരുണ്‍ മിഹായേലിനും പറയാനുള്ളത്. മൂന്ന് ദിവസം കൊണ്ട് 1500 പേരെയാണ് മിഹായേലും സംഘവും രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചത്. പത്തനംതിട്ടയായിരുന്നു അരുണ്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. പലരും ജാതിയും മതവും ചോദിച്ചാണ് ബോട്ടില്‍ കയറുന്നത്. കയറാത്തവര്‍ അവരുടെ വീട്ട് മൃഗങ്ങളെയാണ് ബോട്ടില്‍ കയറ്റിവിട്ടത്. അപ്പോഴും ജാതിയുടെയും മതത്തിന്റെയും പേരില്‍ ബോട്ടില്‍ കയറാന്‍ പലരും മടിച്ചു.

മിക്കവരുടെയും ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ തകര്‍ന്നു ബാക്കിയുള്ളവയ്ക്ക് സാരമായ കേടുപാടുകള്‍ പറ്റി. എന്റെ ബോട്ടും ഏറെ പരുക്കുകളോടെയാണ് കരപറ്റിയത്. പക്ഷേ സര്‍ക്കാറിന്റെ ഒരു സഹായവും തനിക്ക് വേണ്ടെന്ന് അരുണ്‍ പറഞ്ഞതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.