ഒരു വീട്ടിനുള്ളിൽ കണ്ടത് 35 പാമ്പുകളെ; അങ്കമാലിയില്‍ മാത്രം കടിയേറ്റത് 50 പേര്‍ക്ക്

single-img
21 August 2018

വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ പുതിയ ഭീഷണിയായി പാമ്പുകള്‍. അങ്കമാലി, പറവൂര്‍, കാലടി മേഖലകളില്‍ പമ്പുകടിയേറ്റ് ചികിത്സ തേടിയത് അമ്പതിലധികം പേര്‍. വെള്ളം ഇങ്ങിയ ശേഷം വീട് വൃത്തിയാക്കുന്നതിന് വീടിനുള്ളില്‍ പ്രവേശിച്ചവര്‍ക്കാണ് കൂടുതലും പാമ്പിന്റെ കടിയേറ്റത്.

കഴിഞ്ഞ അഞ്ചു ദിവസത്തിനുള്ളിലാണ് പാമ്പുകടിയേറ്റ് അമ്പതോളം പേരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച മാത്രം ഇവിടെ 13 പേരെ പാമ്പുകടിയേറ്റ് പ്രവേശിപ്പിച്ചു. മറ്റ് ചില ആശുപത്രികളിലും ചില രോഗികളുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഡാമുകള്‍ തുറന്നുവിട്ടതോടെ കുത്തിയൊലിച്ച് എത്തിയ വെള്ളത്തിലാണ് പമ്പുകള്‍ എത്തിയത്.

അണലി ഉള്‍പ്പെടെ മാരക വിഷമുള്ള പാമ്പുകളുടെ കടിയാണ് പലര്‍ക്കും ഏറ്റിരിക്കുന്നത്. അഞ്ചു പേര്‍ക്ക് അണലിയുടെ കടിയേറ്റു. രണ്ടര വയസ്സുള്ള ഒരു കുട്ടിക്കും പാമ്പിന്റെ കടിയേറ്റിട്ടുണ്ട്. വെള്ളം ഇറങ്ങിയ ശേഷം വീട്ടിലേക്ക് തിരിച്ചെത്തിയപ്പോഴാണ് ചിലര്‍ക്ക് കടിയേറ്റതെങ്കില്‍ മറ്റുചിലര്‍ക്ക് വെള്ളത്തിലൂടെ നടക്കുമ്പോഴാണ് കടിയേറ്റത്. പാമ്പുകളെ കൂടാതെ തേള്‍, പഴുതാര തുടങ്ങിയ ഇഴജന്തുക്കളും വെള്ളത്തില്‍ ഒഴുകിയെത്തിയിട്ടുണ്ട്.

വീടുകള്‍ക്കുള്ളില്‍ കയറിക്കൂടിയതു കൂടാതെ സമതലപ്രദേശങ്ങളിലെ ചതുപ്പു നിലങ്ങളിലും വെള്ളക്കെട്ടുകളിലും ഇഴജന്തുക്കള്‍ ധാരാളമുണ്ട്. വീടുകളിലേക്ക് തിരിച്ചെത്തുന്നവര്‍ പാമ്പുകടിയേല്‍ക്കാതെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

വീട്ടിനുള്ളിലേക്കു തിരിച്ചുകയറിയ ഒരു ഗൃഹനാഥയുടെ അനുഭവം

ഭർത്താവും മക്കളും ജീവനോടെയുണ്ടെന്നറിഞ്ഞത് അഞ്ചാം ദിവസമാണ്, ഇന്നലെ ആലുവ ദേശം കവലയിലെ വീട്ടിൽ തിരിച്ചെത്തിയപ്പോൾ. രണ്ടു മക്കളും ഭർത്താവും വേറെ ക്യാംപുകളിലായിരുന്നു. കഴുത്തൊപ്പം വെള്ളമെത്തിയപ്പോഴാണു വഞ്ചിയിൽ ക്യാംപിലേക്കു കൊണ്ടുപോയത്. മൊബൈൽ ഫോൺ പോലും കൈയിലുണ്ടായിരുന്നില്ല. ഒരു ജന്മത്തിന്റെ സമ്പാദ്യം മുഴുവൻ വെള്ളം എടുത്തുകൊണ്ടുപോയതു കണ്ടിട്ടും എന്റെ ആശ്വാസം എല്ലാവരും ജീവനോടെയുണ്ടല്ലോ എന്നുള്ളതാണ്.

വീടിനുള്ളിൽനിന്നു മാത്രം 35 പാമ്പുകളെയാണു കൊന്നത്. ഇനിയും ഇവയുണ്ടോ എന്നറിയില്ല. വാതിലിലും ഗ്യാസ് കുറ്റിയിലും പാത്രങ്ങളിലുമെല്ലാം പാമ്പുണ്ടായിരുന്നു.

തറയിൽ നിറയെ കുതിർന്ന അരി കിടപ്പുണ്ടായിരുന്നു. ശനിയാഴ്ച 50 കിലോയുടെ അരിച്ചാക്കുമായി ഭർത്താവു വന്നുകയറിയതാണ്. പക്ഷേ, മുഴുവനും കുതിർന്നുവീർത്ത്, തറയിലെ ചെളിയിൽ കിടക്കുന്നു.

ബുധനാഴ്ച മുതൽ ഞായറാഴ്ച വരെ വീടു വെള്ളത്തിനടിയിലായിരുന്നു. ഇന്നലെ വെയിൽ വന്നപ്പോൾ വെള്ളമിറങ്ങി. പക്ഷേ, സഹിക്കാനാകാത്ത ദുർഗന്ധം വീട്ടില്‍ നിലനില്‍ക്കുന്നു. പത്തുതവണ കഴുകിയാലും വീട്ടിൽ കയറി താമസിക്കാനാകുമോ എന്ന് അറിയില്ല.

ടിവിയും ഫ്രിജും വാഷിങ് മെഷീനും മിക്സിയും എല്ലാം നശിച്ചു. മരപ്പണിക്കാരനായ ഭർത്താവ് 15 വർഷം ഗൾഫിൽ കഷ്ടപ്പെട്ടുണ്ടാക്കിയ പണം കൊണ്ടു വാങ്ങിയതാണിതെല്ലാം. വീടിന്റെ പണി മുഴുവൻ തീർന്നിട്ടില്ല. ലോൺ ഒരുപാടു ബാക്കിയടയ്ക്കാനുണ്ട്. ഭർത്താവിന്റെ പണിയായുധങ്ങൾ എല്ലാം നശിച്ചു. എന്റെ തയ്യൽ മെഷീനും പോയി. സ്റ്റീൽ–അലൂമിനിയം പാത്രങ്ങളല്ലാതെ ഒന്നും ഇനി ഉപയോഗിക്കാൻ കൊള്ളില്ല.

എല്ലാം ആദ്യം മുതൽ തുടങ്ങണം. ശുചിമുറി ചെളി കയറി അടഞ്ഞു. സെപ്റ്റിക് ടാങ്ക് നിറഞ്ഞ് ഒഴുകിയതു കിണറ്റിലേക്കു പടര്‍ന്നിട്ടുണ്ട്. വീടു വൃത്തിയായി കഴുകിയിട്ടുവേണം കിണർ വറ്റിക്കാൻ. മോട്ടോറും പമ്പും കേടായതിനാൽ ആരുടെയെങ്കിലും സഹായം തേടേണ്ടി വരും.

ക്ലോറിനും ഫിനോയിലും ക്യാംപിൽ വിതരണം ചെയ്തിരുന്നു. സോപ്പ് പൊടി ഇട്ടു കഴുകിയ ശേഷം അണുനാശിനി ഉപയോഗിച്ചു കഴുകണം. ക്യാംപിൽനിന്നു നേരെ പോന്നതാണ്. വീട്ടിൽ ഭക്ഷണവും വെള്ളവുമൊന്നുമില്ല. എങ്കിലും സാരമില്ല, എത്രയം വേഗത്തിൽ വൃത്തിയാക്കിയെടുക്കണമെന്ന ആഗ്രഹമേ എനിക്കുള്ളു.

മാറാൻ വേറെ വസ്ത്രങ്ങളില്ല. വീട്ടിലെ അഴുക്കു മുഴുവൻ വസ്ത്രങ്ങളിലായി. ഇട്ടിരിക്കുന്ന തുണികള്‍ ക്യാംപിൽനിന്ന് കിട്ടിയതാണ്. മക്കളുടെ പാസ്പോർട്ടും വീട്ടിലെ രേഖകളും നശിച്ചു. രേഖകളെല്ലാം സർക്കാർ ശരിയാക്കിത്തരുമെന്ന് ക്യാംപിൽ പറയുന്നതു കേട്ടു. പക്ഷേ, എന്റെ മക്കളുടെ സർട്ടിഫിക്കറ്റുകളൊക്കെ നശിച്ചുപോയതു കാണുമ്പോൾ ചങ്കു തകരുന്നുണ്ട്. പഠിച്ചും പാടിയും പടം വരച്ചും ഓടിയും നേടിയ സർട്ടിഫിക്കറ്റുകൾ തിരിച്ചു തരാൻ ആർക്കും കഴിയില്ലല്ലോ…

വയറിങ് ഒന്നുകൂടി നടത്തണമെന്നാണ് എല്ലാവരും പറയുന്നത്. എല്ലാ സാധനങ്ങളും നശിച്ചുപോയെങ്കിലും കുറച്ചൊക്കെ ഞാൻ വൃത്തിയാക്കി സൂക്ഷിച്ചുവയ്ക്കും, പ്രവർത്തിപ്പിക്കാൻ കഴിയില്ലെങ്കിലും. കാരണം വെള്ളമൊഴുകിപ്പോയിട്ടും എന്റെ ഭർത്താവിന്റെ വിയർപ്പിന്റെ മണം ഇതിലെല്ലാം ഇപ്പോഴുമുണ്ട്.