നാപ്കിന്‍ ചോദിച്ചപ്പോള്‍ കോണ്ടം എടുക്കട്ടേയെന്ന് പരിഹസിച്ച പ്രവാസി യുവാവ് രാഹുല്‍ സി.പിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

single-img
20 August 2018

പ്രളയക്കെടുതിയില്‍പ്പെട്ട് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന സ്ത്രീകള്‍ക്ക് നാപ്കിന്‍ എത്തിച്ചുനല്‍കാന്‍ അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ അസഭ്യം പറഞ്ഞ യുവാവിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. ഒമാനിലെ ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പിലെ ക്യാഷ്യര്‍ ആയിരുന്ന രാഹുല്‍ സി.പി പുത്തലത്തിനെയാണ് ജോലിയില്‍ നിന്നും പിരിച്ചുവിട്ടുകൊണ്ട് കമ്പനി ഉത്തരവിട്ടത്.

സംഭവത്തിന് പിന്നാലെ രാഹുലിനെ ജോലിയില്‍ നിന്ന് പിരിച്ചുവിടണമെന്ന ആവശ്യം ശക്തമായിരുന്നു. വെള്ളപ്പൊക്ക ദുരന്തം നേരിടുന്ന കേരള ജനതയെ അങ്ങേയറ്റം മോശമായി ചിത്രീകരിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുന്ന രീതിയില്‍ സോഷ്യല്‍മീഡിയയില്‍ താങ്കള്‍ നടത്തിയ ഇടപെടല്‍ ശ്രദ്ധയില്‍പ്പെട്ടെന്നും ഈ സാഹചര്യത്തില്‍ താങ്കളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി അറിയിക്കുന്നുവെന്നുമാണ് കത്തില്‍ ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് വ്യക്തമാക്കിയിരിക്കുന്നത്.

‘നിങ്ങളുടെ എല്ലാ ഔദ്യോഗിക ഉത്തരവാദിത്തങ്ങളും ഉടന്‍ നിങ്ങളുടെ റിപ്പോര്‍ട്ടിംഗ് മാനേജര്‍ക്ക് കൈമാറാന്‍ നിര്‍ദ്ദേശിക്കുകയാണെന്നും അക്കൗണ്ട് ഡിപാര്‍ട്‌മെന്റുമായി ബന്ധപ്പെട്ട് താങ്കളുടെ ബാക്കിയുള്ള സെറ്റില്‍മെന്റ് നടത്താനും നിര്‍ദേശിക്കുന്നതായി കത്തില്‍ ലുലു ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്.

എല്ലാവരും ദുരിതം അനുഭവിക്കുകയാണെന്നും ആര്‍ത്തവ അവസ്ഥയിലുള്ള സ്ത്രീകള്‍ക്ക് ഇത് നരകയാതന ആണെന്നുമുള്ള ഒരു പോസ്റ്റിനു താഴെയാണ് കോഴിക്കോട് നരിക്കുനി സ്വദേശിയായ രാഹുല്‍ സി പുത്തലത്ത് ‘കുറച്ച് കോണ്ടം കൂടി ആയാലോ’ എന്ന് കമന്റിട്ടത്.

പോസ്റ്റ് വിവാദമായതോടെ നടപടി ഭയന്ന് ഫേസ്ബുക്ക് വീഡിയോയിലൂടെ മാപ്പ് ചോദിച്ച് ഇയാള്‍ രംഗത്തെത്തിയിരുന്നു. ‘ഞാന്‍ രാഹുല്‍ സി.പി പുത്തലത്ത്. കഴിഞ്ഞദിവസം കേരളത്തിലുണ്ടായ സംഭവങ്ങളെക്കുറിച്ച് എന്റെ ഫേസ്ബുക്കില്‍ ഒരു ന്യൂസ് വന്നു. ഒരുപാട് പോസ്റ്റുകള്‍ വന്നു.

ആ ഒരു പോസ്റ്റില്‍ എന്റെ ഭാഗത്തുനിന്നും തെറ്റായിട്ടുള്ള രീതിയിലുള്ള ഒരു കമന്റ് ഉണ്ടായി. തീര്‍ത്തും നിര്‍ഭാഗ്യകരമായിപ്പോയി അത്. ആ ഒരു സംഭവം കാരണം എന്റെ ഫ്രണ്ട്‌സുകള്‍, ഫ്രണ്ട്‌സല്ലാത്ത ഒരുപാട് പേര്‍ എന്റെ ഫേസ്ബുക്ക് പേജില്‍ വന്നിട്ട് എന്നെ വല്ലാതെ തെറിവിളിക്കുന്നുണ്ട്.

എന്നെ ഒരുപാട് വല്ലാത്ത രീതിയില്‍ തെറിവിളിക്കുന്നുണ്ട്. കാരണം എന്റെ ജോലി പോകും. ഞാനിപ്പോള്‍ നില്‍ക്കുന്നത് ഒമാനിലാണ്. ഇവിടെനിന്നും എന്റെ ജോലി പോകാനുള്ള ചാന്‍സുണ്ട്. എന്റെ ഭാഗത്തുനിന്നും നിന്നും ഇത്രയും വലിയ ഒരു തെറ്റാവുമെന്ന് ഞാനൊരിക്കലും പ്രതീക്ഷിച്ചില്ല.

പോസ്റ്റിടുന്ന സമയത്ത് ഞാന്‍ സ്വബോധത്തോടെയല്ലായിരുന്നു. മദ്യത്തിന്റെ ലഹരിയിലായിരുന്നു ഞാന്‍. ഒരിക്കലും എന്റെ ഭാഗത്തുനിന്നും അങ്ങനെയൊരു തെറ്റ്, സംഭവം ഉണ്ടാവാന്‍ പാടില്ലായിരുന്നു. എന്റെ ഭാഗത്തുനിന്നുണ്ടായത് 100% തെറ്റാണെന്ന് ഞാന്‍ എന്റെ ഫ്രണ്ട്‌സിനോടും കേരളത്തില്‍ നിന്നുള്ള എല്ലാ ജനങ്ങളോടും അറിയിക്കുന്നു.

ഹൃദയത്തില്‍ തൊട്ട് ഞാന്‍ മാപ്പു ചോദിക്കുന്നു. ഇനിയെന്റെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ളൊരു പോസ്റ്റ്, സോഷ്യല്‍ മീഡിയ വഴിയോ ഫേസ്ബുക്ക് വഴിയോ ഒരാക്ടിവിറ്റിയുമുണ്ടാവില്ലെന്ന് ഹൃദയത്തില്‍ തൊട്ട് ഞാന്‍ സത്യം ചെയ്യുന്നു എന്നുപറഞ്ഞാണ് വീഡിയോ സന്ദേശം അവസാനിപ്പിക്കുന്നത്.

എന്നാല്‍ മാപ്പപേക്ഷിച്ചുള്ള വീഡിയോ പോസ്റ്റ് ചെയ്‌തെങ്കിലും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തമായതോടെയാണ് ലുലു ഗ്രൂപ്പ് നടപടിക്ക് തയ്യാറായത്.