യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ദേശീയ സംസ്ഥാന പാതകളിലൂടെയുള്ള എല്ലാ ദീര്‍ഘദൂര സര്‍വീസുകളും കെ.എസ്.ആര്‍.ടി.സി പുനഃസ്ഥാപിച്ചു

single-img
19 August 2018

തിരുവനന്തപുരം: റോഡുകളിലെ വെള്ളക്കെട്ട് ഒഴിവായതിന് തൊട്ടുപിന്നാലെ ദേശീയ സംസ്ഥാന പാതകളിലൂടെയുള്ള എല്ലാ ദീര്‍ഘദൂര സര്‍വീസുകളും കെ.എസ്.ആര്‍.ടി.സി പുനഃസ്ഥാപിച്ചു. വെള്ളക്കെട്ട് ഒഴിഞ്ഞതോടെ കഴിഞ്ഞ ദിവസംതന്നെ റോഡുകള്‍ ഗതാഗത യോഗ്യമായിരുന്നു.

എന്നാല്‍ രക്ഷാപ്രവര്‍ത്തകരുടെ വാഹനങ്ങള്‍ മാത്രമാണ് ആദ്യഘട്ടത്തില്‍ കടത്തിവിട്ടത്. സ്ഥിഗതികള്‍ മെച്ചപ്പെട്ടതോടെയാണ് വാഹന ഗതാഗതം പുനസ്ഥാപിക്കാനായത്. ഇതോടെ തൃശ്ശൂരില്‍ നിന്നടക്കം പുറപ്പെട്ട ദീര്‍ഘദൂര ബസ്സുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.

യാത്രക്കാര്‍ തിങ്ങിനിറഞ്ഞ അവസ്ഥയിലാണ് ബസ്സുകള്‍ യാത്രതിരിച്ചത്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ദേശീയപാത വഴിയും എം.സി റോഡ് വഴിയുമുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിരുന്നു. ഇതോടെ കെ.എസ്.ആര്‍.ടി.സിക്കും ദീര്‍ഘദൂര ബസ് സര്‍വീസുകള്‍ നിര്‍ത്തിവെക്കേണ്ടിവന്നു.

ഇടപ്പള്ളി മണ്ണുത്തി പാതയിലെ ടോള്‍ പ്ലാസ അടക്കമുള്ളവ വെള്ളത്തിനടിയിലായ സാഹചര്യത്തിലാണ് ഗതാഗതം തടസപ്പെട്ടത്.
ചാലക്കുടിയും ആലുവയും അടക്കമുള്ള പ്രദേശങ്ങളില്‍ ദേശീയപാത വെള്ളത്തില്‍ മുങ്ങിയിരുന്നു. എം.സി റോഡില്‍ കാലടി, പന്തളം തുടങ്ങിയ ഭാഗങ്ങളും മുങ്ങി.

കേരളത്തിലേക്കുള്ള എല്ലാ സര്‍വീസുകളും പുനഃസ്ഥാപിച്ചതായി കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ അറിയിച്ചിരുന്നു. സംസ്ഥാനത്തെ തീവണ്ടി ഗതാഗതവും ഭാഗികമായി പുനഃസ്ഥാപിച്ചത് യാത്രക്കാര്‍ക്ക് ആശ്വാസമായി. എന്നാല്‍ പല തീവണ്ടികളും റദ്ദാക്കുകയോ ഭാഗികമായി റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്.