ദുരഭിമാനം വെടിഞ്ഞ് സൈന്യത്തെ പൂര്‍ണചുമതല ഏല്‍പിക്കണം; സര്‍ക്കാരിനെതിരെ ചെന്നിത്തല
ആലപ്പുഴ: സംസ്ഥാനത്തെ രക്ഷാപ്രവര്‍ത്തനം ഇനിയെങ്കിലും സൈന്യത്തെ ഏല്‍പ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സൈന്യത്തിനു മാത്രമേ പൂര്‍ണമായ വിധത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കുകയുള്ളു. പോലീസിനും അഗ്നിശമനസേനയ്ക്കും പരിമിതികളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ രക്ഷാപ്രവര്‍ത്തനം സൈന്യത്തെ ഏല്‍പ്പിക്കണമെന്നാണ് പ്രധാനമന്ത്രിയോട് താന്‍ ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ഇത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു.
ഞാൻ കൈകൂപ്പി അഭ്യർത്ഥിക്കുന്നു.സർക്കാർ ദുരഭിമാനം വെടിയണം. ജനങ്ങളുടെ ജീവൻ രക്ഷിക്കണം.രക്ഷാ ചുമതല പൂർണമായും സൈന്യത്തിന് നൽകണം.
Posted by Ramesh Chennithala on Friday, August 17, 2018
മുഖ്യമന്ത്രിയോട് സൈന്യത്തിന് പൂര്‍ണമായും രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതല നല്‍കാനുള്ള തന്റെ അപേക്ഷ മുഖ്യമന്ത്രി പുച്ഛിച്ച് തള്ളിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
നാല് ദിവസമായി ജനങ്ങളെ രക്ഷപ്പെടുത്താന്‍ കഴിയാത്തത് ഭയപ്പെടുത്തുകയാണ്. അടിയന്തരസഹായമായി പ്രധാനമന്ത്രി 1000 കോടിയെങ്കിലും അനുവദിക്കുമെന്നാണ് കരുതിയതെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം രക്ഷാപ്രവര്‍ത്തനത്തിലെ ഏകോപനത്തിലെ പാളിച്ചകളില്‍ ജില്ലാ ഭരണകൂടത്തിനെതിരെ വിമര്‍ശനവുമായി ആറന്മുള എംഎല്‍എ വീണ ജോര്‍ജ്ജ് രംഗത്ത് വന്നു.എത്രത്തോളം ആളുകളാണ് പത്തനംതിട്ട ജില്ലയില്‍ കുടുങ്ങിക്കിടക്കുന്നത് എന്ന് കണക്കെടുക്കാന്‍ പോലും മുഖ്യമന്ത്രിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല എന്ന വീണ ജോര്‍ജ്ജ് പറഞ്ഞു . കണക്കുകള്‍ എത്രയും പെട്ടന്ന് തന്നെ തയ്യാറാക്കി സര്‍ക്കാരിനെ അറിയിക്കണമെന്ന് നിര്‍ദേശവും നല്‍കി.
പത്തനംതിട്ടയിലെ തോട്ടപുഴശേരി, ഇരവിപേരൂര്‍, കോഴിപ്പാലം തുടങ്ങിയ മേഖലകളില്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നത് ആയിരക്കണക്കിന് പേരാണ്. അവരെ എത്രയും പെട്ടന്ന് തന്നെ രക്ഷപെടുത്തണമെന്ന് എംഎല്‍എ പറഞ്ഞു.