ഹനാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒന്നര ലക്ഷം രൂപ സംഭാവന നല്‍കി

single-img
17 August 2018

മഴക്കെടുതിയില്‍ പെട്ട് എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസവുമായി ഹനാനും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒന്നര ലക്ഷം രൂപ ഹനാന്‍ സംഭാവന ചെയ്തു. നാട്ടുകാര്‍ പിരിച്ചു നല്‍കിയ തുകയാണ് ഹനാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.

അതേസമയം സംസ്ഥാനത്ത് രണ്ടുദിവസത്തിനിടെ മഴക്കെടുതിയില്‍ 108 ജീവനുകള്‍ പൊലിഞ്ഞു. ഇന്ന് മലപ്പുറം മറ്റത്തൂര്‍ ക്യാംപില്‍ ചികില്‍സ കിട്ടാതെ സ്ത്രീ മരിച്ചു. പത്തനംതിട്ട പാണ്ടനാട് വയോധിക രക്ഷപ്പെടുന്നതിനിടെ വെള്ളത്തില്‍ വീണുമരിച്ചു.

തൃശൂര്‍ ജില്ലയില്‍ 21പേരും മലപ്പുറം ഇടുക്കി ജില്ലയില്‍ 24പേര്‍ വീതവും മരിച്ചു. മലപ്പുറത്ത് 19പേരും മൂന്നാറില്‍ ഏഴും കോട്ടയത്ത് നാലുപേരും മരിച്ചു. വടക്കാഞ്ചേരി കുറാഞ്ചേരിയില്‍ ഉരുള്‍പൊട്ടി നാലു വീടുകളിലെ 12 പേരടക്കം തൃശൂര്‍ ജില്ലയില്‍മാത്രം 21 മരണം.

മലപ്പുറം ചെറുകാവ് ഐക്കരപ്പടിക്കു സമീപം രണ്ടു വീടുകളിലേക്കു മണ്ണിടിഞ്ഞുവീണു 12 പേരും അരീക്കോട് ഓടക്കയം ആദിവാസി കോളനിയില്‍ ഉരുള്‍പൊട്ടലില്‍ ഏഴുപേരും മരിച്ചു. ഇടുക്കിയില്‍ രണ്ടു ദിവസങ്ങളിലായി 24 മരണം. മൂന്നാറില്‍ മണ്ണിടിച്ചിലില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ ഉള്‍പ്പെടെ ഏഴുപേരും നെടുങ്കണ്ടത്ത് ഉരുള്‍പൊട്ടലില്‍ വീടു തകര്‍ന്ന് ഒരു കുടുംബത്തിലെ മൂന്നുപേരും മരിച്ചു.

കോട്ടയം ജില്ലയില്‍ ഈരാറ്റുപേട്ട വെള്ളികുളത്ത് ഉരുള്‍പൊട്ടി ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. ഒരാളെ കാണാതായി. സംസ്ഥാനമാകെ രണ്ടര ലക്ഷത്തിലേറെപ്പേര്‍ ദുരിതാശ്വാസ ക്യാംപുകളില്‍. എറണാകുളം ജില്ലയില്‍ മാത്രം 1.12 ലക്ഷം പേര്‍.

പത്തനംതിട്ട ജില്ലയില്‍ മൂന്നില്‍ രണ്ടു ഭാഗവും വെള്ളത്തില്‍. കുട്ടനാട് കഴിഞ്ഞ മാസത്തേതിനെക്കാള്‍ ഗുരുതര സ്ഥിതിയില്‍. നാളേക്കുശേഷം മഴ കുറയുമെന്നു കാലാവസ്ഥാ പ്രവചനം. വിവിധ ജില്ലകളിലായി 87 സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടി. ആയിരങ്ങള്‍ വീടുകളില്‍ ഒറ്റപ്പെട്ടു.