ഇനി ഒരു മണിക്കൂർ മാത്രമേ ഇവിടെയുള്ളവർ ജീവിക്കൂ; കരഞ്ഞുകൊണ്ട് സഹായമഭ്യർത്ഥിച്ച് ചെങ്ങന്നൂരിലെ ഒരു കുടുംബം
പത്തനംതിട്ടയിലും തൃശൂരിലെ ചാലക്കുടിയിലും ഹെലികോപ്ടര്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. റാന്നി, ആറന്മുള മേഖലകളിൽ നിരവധിപ്പേരാണ് വീടുകളിൽ കുടുങ്ങിക്കിടക്കുന്നത്. റാന്നി മുതല്‍ ചെങ്ങന്നൂര്‍ വരെയുള്ള പ്രദേശങ്ങളില്‍ ജലനിരപ്പ് ഉയരുകയാണ്. വീടുകളുടെ രണ്ടാം നിലകളിലും വെള്ളം കയറി.
റാന്നിയില്‍ ഹെലികോപ്റ്ററുകള്‍ എത്തിച്ച് രക്ഷാ പ്രവര്‍ത്തനം തുടങ്ങി. മറ്റ് സ്ഥലങ്ങളില്‍ ബോട്ടുകളും മറ്റും ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. എന്നാല്‍ ബോട്ടുവഴിയുള്ള രക്ഷാ പ്രവര്‍ത്തനം പലപ്പോഴും തടസ്സപ്പെടുന്നുണ്ട്. കണ്‍ട്രോള്‍ റൂമുകളിലേക്ക് ഇപ്പോഴും സഹായമഭ്യര്‍ത്ഥിച്ചുള്ള ഫോണ്‍ വിളികളുടെ പ്രവാഹമാണ്. പല നമ്പറുകളിലും വിളിച്ചിച്ച് ഫോണ്‍ കണക്ട് ആവുന്നില്ല എന്ന പരാതി ഉയരുന്നുണ്ട്.
ഇതിനിടെ, പത്തനംതിട്ട ചെങ്ങന്നൂരിൽ നിരവധി പേർ കുടുങ്ങിക്കിടക്കുകയാണെന്നും ഉടൻ എന്തെങ്കിലും ചെയ്യണമെന്നും ഒരു കുടുംബത്തിന്റെ അഭ്യർത്ഥന. ഫേസ്ബുക്ക് ലെെവിലുടെയാണ് ഇവർ സഹായമഭ്യർത്ഥിച്ചത്. ചെങ്ങന്നൂർ പുത്തൻകാവ് പള്ളിക്കും ആറാട്ട്പുഴ ജംഗ്ഷനും ഇടയിൽ ഇടനാഴിടം ദേവീക്ഷേത്രത്തിന് സമീപമുള്ള നിരവധി കുടുംബങ്ങൾ കുടുങ്ങിക്കിടക്കുകയാണെന്ന് വീഡിയോയിൽ പറയുന്നു. രക്ഷിച്ചില്ലെങ്കിൽ ഒരു മണിക്കൂറിലധികം ഇവിടെയുള്ളവർ ജീവിച്ചിരിക്കില്ലെന്നും വീടിന്റെ രണ്ടാം നിലയിൽ അടക്കം വെള്ളം കയറി തുടങ്ങിയിരിക്കുകയാണെന്നും വീഡിയോയിൽ പറയുന്നു.