വിവാഹം നേരത്തെതന്നെ കഴിഞ്ഞുവെന്ന് രാഹുല്‍ ഗാന്ധി

single-img
14 August 2018

ഹൈദരാബാദില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടയിലാണ് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി വിവാഹത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. സംവാദത്തിനിടയില്‍ മാധ്യമപ്രവര്‍ത്തകരിലൊരാള്‍ രാഹുല്‍ എന്നു വിവാഹിതനാവുമെന്ന് ചോദിച്ചിരുന്നു. ഇപ്പോള്‍ വിവാഹം കഴിക്കാന്‍ തനിക്ക് ഉദ്ദേശ്യമില്ലെന്നും തന്റെ വിവാഹം കോണ്‍ഗ്രസുമായി നേരത്തെ തന്നെ കഴിഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.

2019ലെ തിരഞ്ഞെടുപ്പില്‍ മോദി സര്‍ക്കാരിനെ കൂപ്പു കുത്തിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും രാഹുല്‍ തുറന്നടിച്ചു. 2019 തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സഖ്യം അധികാരത്തിലെത്തുമെന്നും രാഹുല്‍ പറഞ്ഞു. മോദി വീണ്ടും പ്രധാനമന്ത്രിയാകുമോയെന്ന ചോദ്യത്തിന് പ്രസക്തിയില്ല. ശിവസേന ഉള്‍പ്പെടെ ബി.ജെ.പിയുടെ പല സഖ്യ കക്ഷികളും മോദിക്കെതിരെ തിരിഞ്ഞുകഴിഞ്ഞു.

മോദിക്ക് വീണ്ടും പ്രധാനമന്ത്രിയാകണമെങ്കില്‍ ബി.ജെ.പി ഒറ്റക്ക് 230 സീറ്റുകള്‍ നേടണം. യു.പിയിലേയും ബിഹാറിലേയും മുഴുവന്‍ സീറ്റുകളും ബി.ജെ.പി സ്വന്തമാക്കണം. എങ്കിലേ അതിന് സാധിക്കൂ. അത് അസാധ്യമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വ്യക്തിപരമായല്ല, ആശയപരമായാണ് മോദിയോട് വിയോജിപ്പെന്നും എതിര്‍പക്ഷത്ത് നില്‍ക്കുന്നവരോടു തനിക്ക് പ്രത്യേക സ്പര്‍ദ്ധയൊന്നുമില്ലെന്നും രാഹുല്‍ പറഞ്ഞു.

ഇതു മോദിക്കു മനസ്സിലാക്കിക്കൊടുക്കാന്‍ വേണ്ടിയാണ് താന്‍ അദ്ദേഹത്തെ ആലിംഗനം ചെയ്തത്. എന്നാല്‍ മോദി ഇക്കാര്യത്തില്‍ തികച്ചും വ്യത്യസ്തനാണ്. എതിര്‍കക്ഷികളെ ഇഷ്ടമേയല്ലെന്നു മാത്രമല്ല വില കല്‍പ്പിക്കുക പോലുമില്ല. പ്രധാനമന്ത്രി ആരു പറയുന്നതും കേള്‍ക്കാറില്ലെന്നും എല്ലാവരും അദ്ദേഹത്തെ കേള്‍ക്കാന്‍ മാത്രമേ മോദി ആഗ്രഹിക്കുന്നുള്ളുവെന്നും രാഹുല്‍ പറഞ്ഞു.

സംസ്ഥാന പര്യടനങ്ങള്‍ക്കിടയില്‍ ക്ഷണം ലഭിക്കുന്നതു കൊണ്ടു തന്നെയാണ് ആത്മീയ നേതാക്കളെ നേരില്‍ കാണാന്‍ ചെല്ലാറുള്ളതെന്നും അതല്ലാതെ ഹിന്ദുത്വത്തില്‍ പ്രത്യേക വിശ്വാസമൊന്നുമില്ലെന്നും ചോദ്യങ്ങള്‍ക്കു മറുപടിയായി രാഹുല്‍ ഗാന്ധി പറഞ്ഞു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം ഛത്തീസ്ഗഢ്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കു പുറമേ തെലങ്കാനയോ ആന്ധ്രാപ്രദേശോ കൂടി കോണ്‍ഗ്രസ് ഭരണത്തില്‍ വരുമെന്നും അദ്ദേഹം ഉറപ്പു പറഞ്ഞു.