ഇന്ത്യന്‍ കറന്‍സി ചൈനയില്‍ അച്ചടിക്കാൻ കരാര്‍ നല്‍കിയിട്ടില്ലെന്നു കേന്ദ്രസര്‍ക്കാര്‍
ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ ചൈനയിലെ പ്രിന്റിങ് കോര്‍പറേഷന് കരാര്‍ നല്‍കിയതായുള്ള വാര്‍ത്ത അടിസ്ഥാനരഹിതമാണ്. ഇന്ത്യയുടെ കറന്‍സി നോട്ടുകള്‍ അച്ചടിക്കുന്നത് റിസര്‍വ് ബാങ്കിന്റെയും സര്‍ക്കാരിന്റെയും അച്ചടിശാലകളിലാണ്. ഇനി തുടര്‍ന്നും അങ്ങനെയായിരിക്കും അച്ചടിക്കുന്നത്- ധനവകുപ്പ് സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ്.
ഇന്ത്യയുള്‍പ്പെടെയുള്ള നിരവധി ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ കറന്‍സി അച്ചടിക്കുന്നതിനുള്ള കരാര്‍ ചൈനയുടെ ബാങ്ക്‌നോട്ട് പ്രിന്റിങ് ആന്‍ഡ് മൈനിങ് കോര്‍പറേഷന് ലഭിച്ചതായി ചൈനീസ് മാധ്യമത്തെ ഉദ്ധരിച്ച് കഴിഞ്ഞ ദിവസം വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് കേന്ദ്രത്തിന്റെ വിശദീകരണം.
ഈയടുത്ത കാലം വരെ ചൈന വിദേശരാജ്യങ്ങളുടെ നോട്ടുകള്‍ അച്ചടിച്ചിരുന്നില്ല. എന്നാല്‍ 2013ഓടെ ദക്ഷിണേഷ്യ, മധ്യേഷ്യ, ഗള്‍ഫ് മേഖല, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളുമായി കരമാര്‍ഗവും കടല്‍മാര്‍ഗവും ബന്ധം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ചൈന ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതി ആവിഷ്‌കരിച്ചിരുന്നു. അതിനു ശേഷമാണ് നോട്ടുകള്‍ അച്ചടിക്കാനുള്ള കരാറുകള്‍ ലഭിച്ചതെന്ന് ചൈനാ ബാങ്ക് നോട്ട് പ്രിന്റ്ങ് ആന്‍ഡ് മൈനിങ് കോര്‍പറേഷന്‍ പ്രസിഡന്റ് ലിയു ഗുയ്ഷെങ്ങിനെ ഉദ്ധരിച്ച് വാര്‍ത്ത പുറത്തുവന്നിരുന്നു.
ഇന്ത്യ, തായ്ലന്‍ഡ്, ബംഗ്ലാദേശ്, ശ്രീലങ്ക, മലേഷ്യ തുടങ്ങിയ ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെയും ബ്രസീല്‍, പോളണ്ട് തുടങ്ങിയ രാജ്യങ്ങളുടെയും നോട്ടുകള്‍ അച്ചടിക്കാന്‍ ചൈനയ്ക്ക് കരാര്‍ ലഭിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
വാര്‍ത്ത പുറത്തെത്തിയതോടെ വിഷയത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ രംഗത്തെത്തിയിരുന്നു. വാര്‍ത്ത സത്യമാണെങ്കില്‍ ഇത് ദേശസുരക്ഷയ്ക്ക് ഭീഷണിയാണെന്നും പാകിസ്താന് കള്ളനോട്ട് അടിക്കുന്നത് ഇത് എളുപ്പമാക്കുമെന്നും തരൂര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.