ഡിഎംകെയില്‍ അധികാരത്തിനായി ‘മക്കള്‍ കലാപം’; പാര്‍ട്ടിയെ നയിക്കാന്‍ സ്റ്റാലിനേക്കാള്‍ യോഗ്യന്‍ താനെന്ന് അഴഗിരി

single-img
13 August 2018

ഡിഎംകെയുടെ നേതൃസ്ഥാനം വഹിക്കാന്‍ എം.കെ.സ്റ്റാലിനേക്കാള്‍ യോഗ്യന്‍ താനാണെന്ന് എം.കെ അഴഗിരി. സ്റ്റാലിനെ ഡിഎംകെ അധ്യക്ഷനാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണു പ്രതിരോധ നീക്കവുമായി അഴഗിരിയുടെ രംഗപ്രവേശം. ഡിഎംകെയുടെ വര്‍ക്കിങ് പ്രസിഡന്റാണ് സ്റ്റാലിന്‍, എന്നാല്‍ അദ്ദേഹം വര്‍ക്ക് ചെയ്യുന്നില്ല.

ഡിഎംകെയുടെ വിശ്വസ്തരായ പാര്‍ട്ടി അംഗങ്ങളും പ്രവര്‍ത്തകരും തന്റെ കൂടെയുണ്ടെന്നും താന്‍ ഇപ്പോള്‍ പാര്‍ട്ടിയിലില്ലാത്തതിനാല്‍ മറ്റ് കാര്യങ്ങള്‍ പിന്നീട് പറയാമെന്നും അഴഗിരി പറഞ്ഞു. മറീന ബീച്ചില്‍ കരുണാനിധിയെ സംസ്‌കരിച്ച സ്ഥലത്ത് എത്തിയതായിരുന്നു അഴഗിരി.

പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് 2014 ജനുവരിയിലാണ് ഡി.എം.കെ.യുടെ സൗത്ത് സോണ്‍ ഓര്‍ഗനൈസേഷണല്‍ സെക്രട്ടറിയായിരുന്ന അഴഗിരിയെ ഡി.എം.കെ.യില്‍നിന്ന് പുറത്താക്കിയത്. കരുണാനിധിക്ക് ദയാലു അമ്മാളിലുണ്ടായ മൂത്തമകനായ അഴഗിരി ഡി.എം.കെ.യുടെ മധുരയിലെ കരുത്തുറ്റ മുഖമായിരുന്നു.

കലൈഞ്ജറുടെ മകന്‍, മുന്‍കേന്ദ്രമന്ത്രി എന്നീ സ്ഥാനങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ രാഷ്ട്രീയത്തില്‍ പയറ്റിത്തെളിയാന്‍ അഴഗിരിക്ക് ഇതുവരെ സാധിച്ചിട്ടില്ല. എന്നാല്‍, പണസമ്പാദനത്തിന്റെ കാര്യത്തില്‍ കലൈഞ്ജര്‍ക്കും സ്റ്റാലിനും മുകളിലാണ്. ഡിഎംകെ നിര്‍വാഹക സമിതി യോഗം 14നു പാര്‍ട്ടി ആസ്ഥാനമായ അണ്ണാ അറിവാലയത്തില്‍ ചേരുമെന്നാണ് അറിയിച്ചിട്ടുള്ളത്.

വര്‍ക്കിങ് പ്രസിഡന്റ് സ്റ്റാലിന്‍ ജനറല്‍ സെക്രട്ടറി കെ. അന്‍പഴകനുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണു തീയതി പ്രഖ്യാപിച്ചത്. 19നു ജനറല്‍ കൗണ്‍സില്‍ യോഗം ചേരാന്‍ പാര്‍ട്ടി നേരത്തേ തീരുമാനിച്ചിരുന്നു. ഡിഎംകെ ഭരണഘടനപ്രകാരം പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള അധികാരം ജനറല്‍ കൗണ്‍സിലിനാണ്. സ്റ്റാലിന്റെ സ്ഥാനാരോഹണം സംബന്ധിച്ച അനൗദ്യോഗിക ചര്‍ച്ചകള്‍ നിര്‍വാഹക സമിതി യോഗത്തില്‍ നടക്കാനാണു സാധ്യത.

ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്നു കരുണാനിധി പൂര്‍ണവിശ്രമത്തിലേക്കു മാറിയതിനെത്തുടര്‍ന്ന് 2017 ജനുവരിയിലാണ് സ്റ്റാലിന്‍ വര്‍ക്കിങ് പ്രസിഡന്റായി ചുമതലയേറ്റത്. സ്റ്റാലിനുവേണ്ടി വര്‍ക്കിങ് പ്രസിഡന്റ് പദവി പുതുതായി സൃഷ്ടിക്കുകയായിരുന്നു. ട്രഷറര്‍ സ്ഥാനത്തിനു പുറമേയാണു സ്റ്റാലിന്‍ വര്‍ക്കിങ് പ്രസിഡന്റ് പദവിയും വഹിക്കുന്നത്.

അര്‍ധസഹോദരി കനിമൊഴിക്കൊപ്പം മുന്‍കേന്ദ്രമന്ത്രി കൂടിയായ എ. രാജയും പാര്‍ട്ടിയില്‍ പുതിയ അധികാര സമവാക്യങ്ങള്‍ക്കായി രംഗത്തുണ്ട്. 2ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ കുറ്റവിമുക്തരായതോടെ ശക്തരായ ഇരുവരും ഒന്നിച്ചു പാര്‍ട്ടിക്കുള്ളില്‍ സ്റ്റാലിനു തലവേദന സൃഷ്ടിക്കാനിടയുണ്ട്. 1982ല്‍ ഡിഎംകെ യുവജനവിഭാഗം സെക്രട്ടറിയെന്ന പദവി സൃഷ്ടിച്ചാണ് കരുണാനിധി, മകന്‍ സ്റ്റാലിന് പാര്‍ട്ടി നേതൃവഴിയിലേക്കു പരവതാനി വിരിച്ചത്. 65കാരനായ സ്റ്റാലിന്‍ കഴിഞ്ഞ വര്‍ഷം വരെ പാര്‍ട്ടി യുവജനവിഭാഗം സെക്രട്ടറിയായിരുന്നു.