ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യ തോറ്റമ്പി
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യയ്ക്ക് തോല്‍വി. ലോര്‍ഡ്സില്‍ ഇന്നിംഗ്സിനും 159 റണ്‍സിനുമാണ് ഇന്ത്യ പരാജയപ്പെട്ടത്. 289 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യയുടെ പ്രതിരോധം 130ല്‍ അവസാനിച്ചു. 33 റണ്‍സെടുത്ത അശ്വിനും 26 റണ്‍സെടുത്ത ഹര്‍ദികുമാണ് തോല്‍വിഭാരം കുറച്ചത്. ബ്രോഡും ആന്‍ഡേഴ്സണും നാല് വിക്കറ്റ് വീതം വീഴ്ത്തി. ഇതോടെ ഇംഗ്ലണ്ട് പരമ്പരയില്‍ 2-0ന് മുന്നിലെത്തി.
ഒന്നാമിന്നിങ്സിൽ 107 റൺസിന് പുറത്തായ ഇന്ത്യയ്ക്കെതിരേ വോക്സിന്റെയും (137 നോട്ടൗട്ട്) ബെയർസ്റ്റോയുടെയും (93) ബാറ്റിങ് മികവിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 396 റൺസാണ് ഇംഗ്ലണ്ട് നേടിയത്. ആദ്യ ഇന്നിങ്സില്‍ 289 റണ്‍സിന്റെ ലീഡായശേഷം ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു.
എന്നാല്‍ മറുപടി ബാറ്റിംഗില്‍ അക്കൗണ്ട് തുറക്കും മുന്‍പ് മുരളി വിജയിയെ മടക്കി ആന്ഡേഴ്സണ് ഇന്ത്യയ്ക്ക് ആദ്യ പ്രഹരം നല്കി. ഓപ്പണര്‍ രാഹുല്‍ 10 റണ്‍സുമായി ആന്ഡേഴ്സണ് തന്നെ കീഴടങ്ങി. രഹാനെ 13 റണ്‍സെടുത്തും പൂജാര 17 റണ്‍സെടുത്തും പുറത്തായതോടെ 50-4 എന്ന നിലയില്‍ ഇന്ത്യ പ്രതിരോധത്തിലായി. ബ്രോഡിനാണ് ഇരുവരുടെയും വിക്കറ്റ്. ചെറിയ ഇടവേളക്കൊടുവില്‍ അടുത്തടുത്ത പന്തുകളില്‍ കോലിയെയും(17), കാര്‍ത്തികിനെയും(0) മടക്കി ബ്രോഡ് വീണ്ടും വില്ലനായി.
അശ്വിനും പാണ്ഡ്യയും ചേര്‍ന്ന് ഇന്ത്യയുടെ തോല്‍വിഭാരം കുറച്ചുകൊണ്ടുവന്നു. എന്നാല്‍ വ്യക്തിഗത സ്കോര്‍ 26ല്‍ നില്‍ക്കേ പാണ്ഡ്യയെ പുറത്താക്കി വോക്സ് കൂട്ടൂകെട്ട് പൊളിച്ചു. പിന്നീട് വന്ന ആര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. അക്കൗണ്ട് തുറക്കും മുന്‍പ് കുല്‍ദീപിനെയും ഷമിയെയും ആന്‍ഡേഴ്സണും, ഇശാന്തിനെ(2) വോക്സും പുറത്താക്കി. ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യയുടെ ടോപ്സ്കോററായിരുന്ന അശ്വിന് 33 റണ്‍സുമായി പുറത്താകാതെ നിന്നു.
രണ്ടാമിന്നിങ്സില്‍ മുരളി വിജയിയുടെ വിക്കറ്റെടുത്തതോടെ ലോര്‍ഡ്സില്‍ 100 വിക്കറ്റ് സ്വന്തമാക്കുന്ന ബൗളറായി ആന്ഡേഴ്സണ്. ആന്ഡേഴ്സണ് മുമ്പ് മുത്തയ്യ മുരളീധരനാണ് ഒരു ഗ്രൗണ്ടില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയത്. ശ്രീലങ്കയിലെ ഗോള്‍ സ്റ്റേഡിയത്തില്‍ 111 വിക്കറ്റും കാന്‍ഡിയിലെ അസ്ഗിരിയ സ്റ്റേഡിയത്തില്‍ 117 വിക്കറ്റും കൊളംബോയിലെ എസ്.എസ്.സി സ്റ്റേഡിയത്തില്‍ 166 വിക്കറ്റും നേടിയിട്ടുണ്ട് മുരളീധരന്. ടെസ്റ്റ് റാങ്കിങ്ങിലെ ഒന്നാം നമ്പര്‍ ബൗളറായ ഇംഗ്ലീഷ് പേസറുടെ 550-ാമത്തെ ഇരയാണ് മുരളി വിജയ്.