ബീഹാറിലെ സര്‍ക്കാര്‍ അഭയകേന്ദ്രത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ അടക്കം 34 പേരെ പീഡിപ്പിച്ച കേസ്: ജയിലില്‍ കഴിയുന്ന മുഖ്യപ്രതിയുടെ കൈയില്‍ മന്ത്രിയടക്കം പ്രമുഖരായ 40 പേരുടെ ഫോണ്‍നമ്പരുകള്‍
ബീഹാറിലെ സര്‍ക്കാര്‍ അഭയകേന്ദ്രത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ അടക്കം 34 പേര്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട കേസിലെ മുഖ്യപ്രതി ബ്രജേഷ് ഠാക്കൂറില്‍ നിന്ന് 40 പേരുടെ ഫോണ്‍ നമ്പറുകള്‍ പിടിച്ചെടുത്തു. മുസഫര്‍പുര്‍ സെന്‍ട്രല്‍ ജയിലില്‍ ബ്രജേഷിനെ പാര്‍പ്പിച്ചിരുന്ന മുറിയില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് രണ്ട് പേജുകളിലായി എഴുതി സൂക്ഷിച്ചിരുന്ന ഫോണ്‍ നമ്പറുകള്‍ കണ്ടെത്തിയത്.
ഉന്നതരായ ചിലരുടെ ഫോണ്‍ നമ്പരുകളാണ് ബ്രിജേഷ് പേപ്പറില്‍ എഴുതിയിരുന്നതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ജൂണ്‍ രണ്ടിന് അറസ്റ്റിലായ ഠാക്കുര്‍ രണ്ടു ദിവസം മാത്രമാണ് ജയിലില്‍ താമസിച്ചത്. പിന്നീട് ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ജയിലിലെ മെഡിക്കല്‍ വാര്‍ഡിലാണ് ഠാക്കൂറിനെ പാര്‍പ്പിച്ചിരിക്കുന്നത്.
പാറ്റ്‌ന ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ് സിബിഐ അന്വേഷണം പുരോഗമിക്കുന്നത്. മുസഫര്‍പൂരിലെ സര്‍ക്കാര്‍ അഭയകേന്ദ്രത്തിലെ അന്തേവാസികളായ പെണ്‍കുട്ടികള്‍ ക്രൂരപീഡനമാണ് കഴിഞ്ഞ കാലങ്ങളില്‍ നേരിട്ടതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
അഡീഷണല്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ സംഗീത സാഹ്നിയുടെ വാക്കുകള്‍ പ്രകാരം ബ്രിജേഷിന്റെ നിയന്ത്രണത്തിലുള്ള ഷെല്‍ട്ടര്‍ ഹോം ഒരു വേശ്യാലയമായാണു പ്രവര്‍ത്തിപ്പിച്ചിരുന്നത്. പീഡനത്തിനിരയായി ഗര്‍ഭിണിയാകുന്ന പെണ്‍കുട്ടികളുടെ ഗര്‍ഭഛിദ്രം നടത്തുന്നതിനായി ഒരു ഓപ്പറേഷന്‍ തിയറ്ററും ഷെല്‍ട്ടര്‍ ഹോമില്‍ പ്രവര്‍ത്തിച്ചിരുന്നു.
പീഡിപ്പിച്ച മൂന്നുപേരെ സംബന്ധിച്ചാണ് പെണ്‍കുട്ടികള്‍ കാര്യമായി മൊഴി നല്‍കിയത്. ഇവരുടെ ശരീര പ്രത്യേകതകളും രൂപവും മാത്രമാണ് പെണ്‍കുട്ടികള്‍ക്കു പോലീസിനോടു വിവരിക്കാന്‍ കഴിഞ്ഞത്. ഇവരില്‍ ഒരാള്‍ ഷെല്‍ട്ടര്‍ ഹോം ഉടമയായ ബ്രിജേഷ് ഠാക്കൂറാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇയാളെ പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ തിരിച്ചറിഞ്ഞു.
രാത്രിയില്‍ നഗ്‌നരായി കിടക്കാന്‍ തങ്ങളെ നിര്‍ബന്ധിച്ചിരുന്നെന്നും ഷെല്‍ട്ടര്‍ ഹോമിലെ വനിതാ ജീവനക്കാരി വരെ തങ്ങളെ ലൈംഗീകമായി ഉപയോഗിച്ചിരുന്നെന്നും പെണ്‍കുട്ടികള്‍ പോലീസിനോടു പറഞ്ഞു. ഒരിക്കല്‍ ഒരു പെണ്‍കുട്ടി എതിര്‍ത്തപ്പോള്‍ ഠാക്കൂര്‍ ആ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ചെന്നും സ്വകാര്യ ഭാഗങ്ങളില്‍ തൊഴിച്ചെന്നും ഇരകളുടെ മൊഴിയിലുണ്ട്.