രാജീവ് ഗാന്ധിയുടെ കൊലയാളികളെ വിട്ടയക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

single-img
10 August 2018

രാജീവ് ഗാന്ധി വധക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തി തമിഴ്‌നാട് ജയിലില്‍ കഴിയുന്ന ഏഴു പ്രതികളെ വിട്ടയക്കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. പ്രധാനമന്ത്രിയെ വധിച്ച കേസിലാണ് ഇവര്‍ പിടിയിലായതെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിന്റെ നടപടി.

കേസന്വേഷിച്ച സി.ബി.ഐയും പ്രതികളെ വിട്ടയക്കുന്നതിനെ എതിര്‍ത്തു. ജയിലില്‍ കഴിയുന്ന ഏഴ് പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കി വിട്ടയക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് മുമ്പാകെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദാണ് ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് അറിയിച്ചത്.

ഹര്‍ജിയില്‍ കോടതി നാളെ അന്തിമ വിധിപറയും. പ്രതികളെ കേന്ദ്ര സര്‍ക്കാറിന്റെ അനുമതിയില്ലാതെ വിട്ടയക്കാനാകില്ലെന്ന് 2015ല്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികള്‍ 27 വര്‍ഷത്തോളമായി ജയിലില്‍ കഴിയുകയാണ്.