ഇ.പി. ജയരാജന് വ്യവസായം; സത്യപ്രതിജ്ഞ ചൊവ്വാഴ്ച; മറ്റ് മന്ത്രിമാരുടെ വകുപ്പുകള്‍ മാറിയേക്കും; സി.പി.ഐക്ക് ചീഫ് വിപ്പ് പദവി

single-img
10 August 2018

ഇ. പി ജയരാജന്‍ വീണ്ടും മന്ത്രിസഭയിലെത്തും. വ്യവസായം, കായികം വകുപ്പുകള്‍ തന്നെ നല്‍കാനാണ് ധാരണ. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. അന്തിമ തീരുമാനം സംസ്ഥാന കമ്മറ്റിയിലുണ്ടാകും. സി.പി.ഐക്ക് ചീഫ് വിപ്പ് പദവി നല്‍കാനും തീരുമാനമായി.

ഇ.പി. ജയരാജനെ വീണ്ടും മന്ത്രിയാക്കുന്നത് സംബന്ധിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഘടകകക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. വിഷയത്തില്‍ സിപിഐ നേരത്തെ എതിര്‍പ്പ് അറിയിച്ചതിനെത്തുടര്‍ന്ന് സിപിഐ നേതാക്കളുമായി ഒന്നിലധികം തവണ ചര്‍ച്ചനടത്തുകയും ചെയ്തു. സിപിഐയുടെ എതിര്‍പ്പു കുറഞ്ഞ സാഹചര്യത്തിലാണ് ഇ.പിക്ക് വീണ്ടും മന്ത്രി പദത്തിന് വഴിയൊരുങ്ങിയത്.

2016 ഒക്ടോബര്‍ 14നാണ് ബന്ധു നിയമന വിവാദത്തെ തുടര്‍ന്ന് ഇ.പി. ജയരാജന്‍ മന്ത്രിസഭയില്‍ നിന്ന് പുറത്താകുന്നത്. ജയരാജന്റെ ഭാര്യാ സഹോദരിയും കേന്ദ്രകമ്മിറ്റി അംഗവുമായ പി.കെ. ശ്രീമതിയുടെ മകന്‍ പി.കെ. സുധീര്‍ നമ്പ്യാരെ വ്യവസായവകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനത്തില്‍ എം.ഡിയായും ജയരാജന്റെ സഹോദരപുത്രന്റെ ഭാര്യ ദീപ്തിയെ മറ്റൊരു സ്ഥാപനത്തില്‍ ജനറല്‍ മനേജരായും നിയമിച്ചതടക്കം ബന്ധുനിയമന പരമ്പരകളാണ് ജയരാജന്റെ മന്ത്രിക്കസേര തെറിപ്പിച്ചത്.

മന്ത്രിയായി 142ാം ദിവസമായിരുന്നു ജയരാജന്റെ രാജി. സെപ്തംബര്‍ 26ന് ജയരാജനുള്‍പ്പെട്ട ബന്ധുനിയമനക്കേസ് നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ആര്‍ക്കും സാമ്പത്തിക നേട്ടമോ വിലപ്പെട്ട കാര്യസാധ്യമോ ഇല്ലാത്ത സാഹചര്യത്തില്‍ അഴിമതി നിരോധന നിയമപ്രകാരം കേസ് നിലനില്‍ക്കില്ലെന്നായിരുന്നു വിശദീകരണം.

ഇതോടെയാണ് ജയരാജന്റെ പുനപ്രവേശനത്തിനുളള വഴിതെളിഞ്ഞത്. ചികിത്സാര്‍ഥം മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസം 19ന് അമേരിക്കയിലേക്ക് പോവുന്നതിനാല്‍ അതിനു മുന്‍പ് സത്യപ്രതിജ്ഞ നടത്താനാണ് തീരുമാനിച്ചത്.