സൗദിയില്‍ ഒരു മാസം ശരാശരി ഒരു ലക്ഷം പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നു

single-img
9 August 2018

സൗദി അറേബ്യയില്‍ മാസം ശരാശരി ഒരു ലക്ഷം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 3.13 ലക്ഷം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സില്‍ രജിസ്റ്റര്‍ ചെയ്തവരുടെ വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ടാണ് അധികൃതര്‍ പുറത്തുവിട്ടത്. എന്നാല്‍ രജിസ്‌ട്രേഷന്‍ ഇല്ലാത്ത ചെറുകിട സ്ഥാപനങ്ങളിലെ നൂറുകണക്കിന് ജീവനക്കാര്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍വരെയുള്ള ആറുമാസങ്ങളില്‍ 5.12 ലക്ഷം വിദേശികള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. ആദ്യപാദത്തില്‍ 1,99,500 പേരും രണ്ടാം പാദത്തില്‍ 3,13,000 തൊഴിലാളികളുമാണ് തൊഴില്‍ രഹിതരായത്. കഴിഞ്ഞവര്‍ഷം 5.86 ലക്ഷം വിദേശികള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്.

18 മാസത്തിനിടെ 11 ലക്ഷം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടുവെന്നും ഗോസിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞവര്‍ഷം ഗോസിയില്‍ രജിസ്റ്റര്‍ചെയ്തവരുടെ എണ്ണം 96.86 ലക്ഷമാണ്. എന്നാല്‍ ഈവര്‍ഷം രണ്ടാംപാദത്തെ കണക്കുകള്‍ പ്രകാരം ഇത് 91.29 ലക്ഷമായി കുറഞ്ഞു. വിദേശികള്‍ക്ക് ഗണ്യമായി തൊഴില്‍ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും അതിന് ആനുപാതികമായി സ്വദേശികള്‍ക്ക് തൊഴില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.