മുകേഷും ഷമ്മിതിലകനും തമ്മില്‍ രൂക്ഷമായ വാക്കേറ്റം; കയ്യാങ്കളി ഒഴിവാക്കിയത് മോഹന്‍ലാല്‍ ഇടപെട്ട്

single-img
9 August 2018

താരസംഘടനയായ ‘അമ്മ’യുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ നടനും എംഎല്‍എയുമായ മുകേഷും, ഷമ്മി തിലകനും തമ്മില്‍ രൂക്ഷമായ വാക്കേറ്റം. ചൊവ്വാഴ്ച നടന്ന യോഗത്തില്‍ ആയിരുന്നു സംഭവം. സംവിധായകന്‍ വിനയന്റെ ചിത്രത്തില്‍ അഭിനയിച്ചതിനെച്ചൊല്ലിയായിരുന്നു തര്‍ക്കം.

തിലകനും ‘അമ്മ’ സംഘടനയും തമ്മിലുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ഷമ്മിയെ യോഗത്തിലേക്ക് ക്ഷണിച്ചത്. ‘വിനയന്റെ ചിത്രത്തില്‍ അഭിനയിക്കാനായി അമ്പതിനായിരം രൂപ അഡ്വാന്‍സ് വാങ്ങിയ തന്നെ പാരവെച്ചത് ഇയാളാണെ’ന്ന് സംസാരമധ്യേ ഷമ്മി പറഞ്ഞു.

ഇത് മുകേഷിനെ പ്രകോപിപ്പിച്ചു. ‘ഞാന്‍ അവസരങ്ങള്‍ ഇല്ലാതാക്കിയോ’ എന്നായിരുന്നു മുകേഷിന്റെ മറു ചോദ്യം. അവസരങ്ങള്‍ ഇല്ലാതാക്കുകയല്ല, വിനയന്റെ സിനിമയില്‍ അഭിനയിച്ചാല്‍ പിന്നെ നീ അനുഭവിക്കും’ എന്നാണ് പറഞ്ഞതെന്ന് ഷമ്മി പറഞ്ഞു. ‘മാന്നാര്‍ മത്തായി സ്പീക്കിങ് 2’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവമെന്നും ഷമ്മി വിശദീകരിച്ചു.

വിനയന്റെ സിനിമയില്‍ അഭിനയിച്ചതിനെത്തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ മുകേഷാണ് വലുതാക്കിയതെന്നും ഇതേത്തുടര്‍ന്ന് തന്റെ കുടുംബത്തിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നും ഷമ്മി ആരോപിച്ചു. തിലകനെയും ഷമ്മിയെയും ചേര്‍ത്ത് തമാശപറഞ്ഞുകൊണ്ടാണ് മുകേഷ് ഇതിനെ നേരിട്ടത്.

ഇതോടെ ഷമ്മിയെ കുപിതനായി. ‘തന്റെ വളിപ്പുകള്‍ ഇവിടെ വേണ്ടെന്നും തന്നെ ജയിപ്പിച്ചുവിട്ടതിന് സി.പി.എമ്മിനെ പറഞ്ഞാല്‍ മതി’യെന്നും ഷമ്മി തുറന്നടിച്ചു. ഇതോടെ ഇരുവരും തമ്മില്‍ വലിയ വാക് തര്‍ക്കമായി. ഒരുഘട്ടത്തില്‍ തര്‍ക്കം കൈയാങ്കളിയുടെ വക്കോളമെത്തി. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടാണ് ഇരുവരെയും അനുനയിപ്പിച്ചത്.