’25 പപ്പടം ഇരുപത് രൂപ’; മായം ചേര്‍ക്കാത്ത പപ്പട വില്‍പനയിലൂടെ ഈ അമ്മൂമ്മയും ‘സ്റ്റാറായി’

single-img
8 August 2018

’25 പപ്പടം ഇരുപത് രൂപ’… ചാല മാര്‍ക്കറ്റില്‍ കൊടും വെയിലത്തിരുന്ന് ഇങ്ങനെ വിളിച്ചു പറയുന്ന ഒരമ്മൂമ്മയുടെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വാര്‍ധക്യത്തിലും അധ്വാനിച്ചു ജീവിക്കാനുള്ള ഈ അമ്മൂമ്മയുടെ മനസ്സിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

ഇതിനിടയില്‍ ഒരാള്‍ ഈ അമ്മൂമ്മയുടെ വീട് കണ്ടെത്തുകയും അത് ഫെയ്‌സ്ബുക്കിലൂടെ ഷെയര്‍ ചെയ്യുകയും ചെയ്തു. ഇതോടെ ഒരു ഹോട്ടല്‍ ഉടമ അമ്മൂമ്മയെ തേടിയെത്തി പപ്പടം മൊത്തത്തില്‍ ഓര്‍ഡര്‍ ചെയ്യുകയും ചെയ്തു. വസുമതി അമ്മ എന്നാണ് ഈ അമ്മൂമ്മയുടെ യഥാര്‍ത്ഥ പേര്.

തിരുവനന്തപുരം ആറ്റിങ്ങല്‍ ക്ഷേത്രത്തിനടുത്താണ് താമസം. എണ്‍പത്തിയേഴ് വയസ്സുള്ള വസുമതിയമ്മ കഴിഞ്ഞ 40 വര്‍ഷമായി തിരുവനന്തപുരം ചാല മാര്‍ക്കറ്റിലും പരിസരത്തുമായാണ് പപ്പടം വില്‍ക്കുന്നത്. ഭര്‍ത്താവ് മരിച്ചു പോയ ഒരു മകള്‍ക്കും പേരക്കുട്ടികള്‍ക്കുമൊപ്പമാണ് വസുമതിയമ്മയുടെ താമസം. മായം ചേര്‍ക്കാത്തതിനാലാണ് ഇത്രയും വര്‍ഷങ്ങളായി തനിക്ക് ഈ തൊഴില്‍ തുടരാന്‍ കഴിഞ്ഞതെന്ന് വസുമതി അമ്മൂമ്മ പറയുന്നു.

വസുമതി അമ്മൂമ്മയുടെ വാക്കുകള്‍:

”എനിക്ക് 45 വയസ്സുള്ളപ്പോള്‍ ഭര്‍ത്താവ് മരിച്ചു. 8 മക്കളെ വളര്‍ത്തുന്നതിനായി വേറെ മാര്‍ഗം ഒന്നും ഉണ്ടായിരുന്നില്ല. അങ്ങനെയാണ് പപ്പട കച്ചവടം തുടങ്ങുന്നത്. അന്ന് ഉഴുന്ന് വാങ്ങി മാവാക്കുന്നതും പരത്തി ഉണക്കി പപ്പടങ്ങള്‍ ഉണ്ടാക്കുന്നതും ഒറ്റയ്ക്ക്.

പപ്പടം വിറ്റാണ് മക്കളെ പോറ്റിയത്. രണ്ടു മക്കള്‍ മരിച്ചു. അവശേഷിക്കുന്ന ആറ് മക്കളുടെയും വിവാഹം നടത്തി. അഞ്ചു പെണ്ണും ഒരാണുമാണുള്ളത്. കൊച്ചുമക്കളെ സ്‌കൂളില്‍ പറഞ്ഞുവിട്ട് പപ്പടവുമായി ഞാന്‍ നേരെ ചന്തയില്‍ എത്തും. പത്തര മണി മുതല്‍ വൈകിട്ട് ആറര മണി വരെ ചന്തയില്‍ തന്നെ ഉണ്ടാകും.

ചില ദിവസങ്ങളില്‍ നല്ല വില്‍പ്പനയുണ്ടാകും. എന്നാല്‍ ചില ദിവസങ്ങളില്‍ ഒന്നും വിറ്റു പോകില്ല. അതുകൊണ്ടൊന്നും ഞാന്‍ തളരില്ല. അടുത്ത ദിവസം നല്ലപോലെ കച്ചവടം തരണമെന്നു മഹാദേവനോട് പ്രാര്‍ത്ഥിച്ചുകൊണ്ട് വീട്ടിലേക്കു മടങ്ങും. ഹൃദ്‌രോഗം വന്നതോടെ പപ്പടം പരത്തല്‍ മതിയാക്കി.

പിന്നീട് കലര്‍പ്പില്ലാതെ പപ്പടം നിര്‍മ്മിക്കുന്നവരെ കണ്ടെത്തി അവരില്‍ നിന്നും പപ്പടം വാങ്ങി ചില്ലറ വില്‍പന തുടങ്ങി. വീട്ടുവാടക, കൊച്ചുമകളുടെ പഠനം, ട്യൂഷന്‍ ഫീസ്, വീട്ടുചെലവ് അങ്ങനെ അമ്മൂമ്മയുടെ ചുമലില്‍ ഉത്തരവാദിത്തങ്ങള്‍ ഏറെയാണ്. ”പ്രായം 90 കഴിഞ്ഞാലും ഞാന്‍ പപ്പട വില്‍പനയുമായി മുന്നോട്ടുപോകും, അതിനുള്ള ആരോഗ്യം മഹാദേവന്‍ തന്നാല്‍ മാത്രം മതി” വസുമതി അമ്മ പറയുന്നു.