തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധി അന്തരിച്ചു

single-img
7 August 2018

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം. കരുണാനിധി (94) അന്തരിച്ചു. ചെന്നൈ കാവേരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ 10 ദിവസങ്ങളായി കരുണാനിധി ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ ഇദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാകുകയായിരുന്നു.

മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും അവയവങ്ങള്‍ തകരാറിലാണെന്നും വൈകിട്ട് 4.30 ന് ഇറങ്ങിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് വൈകിട്ട് 6.30നാണ് അന്ത്യം സംഭവിച്ചത്. കരുണാധിയുടെ മരണത്തെതുടര്‍ന്ന് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ ചെന്നൈയിലും തമിഴ്‌നാട്ടിലെ വിവിധ നഗരങ്ങളിലും പോലീസിനെ വിന്യസിച്ചിട്ടുണ്ട്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് കരുണാനിധിയുടെ ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും വീണ്ടും വഷളാകുകയായിരുന്നു.

രാഷ്ട്രപതി റാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം.വെങ്കയ്യനായിഡു, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ‌ ഗാന്ധി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ചലച്ചിത്രതാരങ്ങളായ രജനീകാന്ത്, കമൽഹാസൻ, വിജയ്, അജിത് തുടങ്ങിയവർ അദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു.

നാഗപട്ടണം ജില്ലയിലെ തിരുകുവളെയിൽ 1924 ജൂൺ മൂന്നിന് പിന്നാക്ക സമുദായമായ ഇശയ വെള്ളാള വിഭാഗത്തിൽ ജനിച്ച മുത്തുവേൽ കരുണാനിധി ഇ.വി. രാമസ്വാമിയുടെ (പെരിയോർ) ശിഷ്യനായാണ് പൊതുപ്രവർത്തനം തുടങ്ങിയത്. ദക്ഷിണാമൂർത്തി എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യപേര്. 1949 ൽ സി.എൻ.അണ്ണാദുരൈ ഡിഎംകെ സ്‌ഥാപിച്ചപ്പോൾ ഒപ്പം ചേർന്ന അദ്ദേഹം 1957 ൽ കുളിത്തലൈയിലെ ആദ്യ പോരാട്ടത്തിൽ വിജയിച്ച് എംഎൽഎയായി. 1961 ൽ പാർട്ടി ട്രഷററായ അദ്ദേഹം 1962 ൽ നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവായി. 1967 ൽ ഡിഎംകെ സർക്കാർ അധികാരമേറിയപ്പോൾ പൊതുമരാമത്ത് മന്ത്രിയായി. 1969 ൽ അണ്ണാദുരെയുടെ നിര്യാണത്തെത്തുടർന്ന് ഡിഎംകെ അധ്യക്ഷനും അതേവർഷം തന്നെ മുഖ്യമന്ത്രിയുമായി.

സിനിമയിലും രാഷ്ട്രീയത്തിലും സുഹൃത്തുക്കളായിരുന്ന കരുണാനിധിയും എംജിആറും 1972 ൽ വഴി പിരിഞ്ഞു. 1977 ല്‍ ഇന്ദിരാഗാന്ധി സര്‍ക്കാര്‍ പിരിച്ചുവിടുന്നതുവരെ കരുണാനിധി അധികാരത്തില്‍ തുടര്‍ന്നു. എഐഎഡിഎംകെയിലൂടെ എംജിആറിന്റെ രാഷ്ട്രീയമുന്നേറ്റം കണ്ട തമിഴകത്ത് എംജിആറിന്റെ മരണശേഷം 1989 ലാണ് കരുണാനിധിയെ തേടി പിന്നീട് മുഖ്യമന്ത്രി സ്ഥാനമെത്തുന്നത്. 1996 – 2001 കാലഘട്ടത്തിലും 2006 മുതല്‍ 2011 വരെയുള്ള കാലഘട്ടത്തിലും വീണ്ടും മുഖ്യമന്ത്രിയായി.

കേവലം രാഷ്ട്രീയത്തിൽ മാത്രം ഒതുങ്ങുന്നതല്ല കരുണാനിധിയുടെ വ്യക്തിപ്രഭാവം. കവിയും ചലച്ചിത്രകാരനുമായ അദ്ദേഹം തമിഴ് ഭാഷയുടെ ആഴമറിയുന്ന ഉജ്വല പ്രഭാഷകൻ കൂടിയായിരുന്നു. തിരുക്കുറൾ ഉൾപ്പെടെ തമിഴ്ക്ലാസിക്കുകൾ മിക്കതും മനഃപാഠം. മാക്‌സിം ഗോർക്കിയുടെ ‘ മദറി’ന്റെ തമിഴ് പരിഭാഷ ഉൾപ്പെടെ ഇരുനൂറോളം പുസ്തകങ്ങൾ രചിച്ചു. ഇരുപതാം വയസ്സിൽ ആദ്യ ചിത്രമായ ‘രാജകുമാരി’ക്കു തിരക്കഥയെഴുതി. തുടർന്ന് എഴുപതോളം തിരക്കഥകളും നൂറോളം പുസ്‌തകങ്ങളും ആ തൂലികയിൽ നിന്നു പിറന്നു. തമിഴകം ആദരപൂർവം അദ്ദേഹത്തെ ‘കലൈജ്ഞർ’ (കലാകാരൻ) എന്നു വിളിച്ചു.

മൂന്നു ഭാര്യമാർ: പരേതയായ പത്മാവതി അമ്മാൾ, രാജാത്തി അമ്മാൾ, ദയാലു അമ്മാൾ. മകൻ എം.കെ.സ്‌റ്റാലിനെ രാഷ്‌ട്രീയ പിൻഗാമിയായി കണ്ട അദ്ദേഹം മറ്റൊരു മകനായ അഴഗിരിയുമായി ഇടക്കാലത്ത് അകൽച്ചയിലായിരുന്നു. മകൾ കനിമൊഴിയും രാഷ്ട്രീയത്തില്‍ സജീവം. മറ്റു മക്കൾ: എം.കെ. മുത്തു, എം.കെ. തമിഴരശ്, എം.കെ. സെൽവി.