അജ്ഞാത ഈച്ചയുടെ കുത്തേറ്റ് ചികിത്സ തേടി 200ല്‍ അധികം പേര്‍;സംഭവം ഇങ്ങനെ
ചെറുപുഴ: മലയോര മേഖലയില്‍ അജ്ഞാത ഈച്ചയുടെ ആക്രമണത്തില്‍ കുത്തേറ്റു വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ചികിത്സയില്‍. കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലെ മലയോര മേഖലയിലാണ് സംഭവം.
ചെറുപുഴ പഞ്ചായത്തിലെ ചെറുപുഴ, പ്രാപ്പൊയിൽ, രാജഗിരി, ഈസ്റ്റ് എളേരി പഞ്ചായത്തിലെ തയ്യേനി, കുളിനീർ, നല്ലോംപുഴ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള ഇരുനൂറിലേറെ പേർക്ക് ഇതിനകം തന്നെ ഈ ഈച്ചയുടെ കുത്തേറ്റിട്ടുണ്ട്. കയ്യിലും കാലിലുമാണ് ഈച്ചകൾ കുത്തുന്നത്. കുത്തേറ്റു രണ്ടു മൂന്നു ദിവസം കഴിയുന്നതോടെ ചൊറിച്ചിലും വേദനയും അനുഭവപ്പെടാൻ തുടങ്ങും.
ഈച്ച കുത്തി പരുക്കേറ്റ ചില വിദ്യാർഥികൾ കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി സ്കൂളിൽ പോകാറില്ല. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഈച്ചയാണ് ശരീരത്തില്‍ കുത്തുന്നതെന്നു പറയുമ്പോഴും ഇവയെ നേരിട്ടു കണ്ടിട്ടില്ല .ആക്രമണമുണ്ടായ പ്രദേശത്ത് പരിശോധന നടത്തിയപ്പോള്‍ കടന്നലിന്റെ കൂട് കണ്ടെത്തിയിരുന്നു. എന്നാൽ തേനീച്ച, കടന്നല്‍ തുടങ്ങിയവയുടെ കുത്തേറ്റാല്‍ കഠിനമായ വേദന അനുഭവപ്പെടുമെന്നാണ് നാട്ടുകാരുടെ പക്ഷം.