മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ രാജ്യത്തെ ബാങ്കുകള്‍ കഴിഞ്ഞ വര്‍ഷം ഇടപാടുകാരില്‍ നിന്നും ഈടാക്കിയത് 4989.55 കോടി രൂപ; ഏറ്റവും മുന്നില്‍ എസ്ബിഐ

single-img
4 August 2018

ബാങ്ക് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്താത്തതിന്റെ പേരില്‍ അക്കൗണ്ട് ഉടമകളില്‍ നിന്ന് ബാങ്കുകള്‍ 2017- 18ല്‍ പിഴയായി ഈടാക്കിയത് 4989.55 കോടി രൂപ. ഇതില്‍ രാജ്യത്തെ 21 പൊതുമേഖലാ ബാങ്കുകള്‍ മാത്രം ഇടപാടുകാരില്‍നിന്ന് ഈടാക്കിയത് 3550.99 കോടി രൂപ.

ഈയിനത്തില്‍ ഏറ്റവും കൂടുതല്‍ തുക ഈടാക്കിയിരിക്കുന്നത് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ്. 2433.87 കോടി രൂപയാണ് ഈയിനത്തില്‍ എസ്ബിഐ ഉപഭോക്താക്കളില്‍ നിന്നും പിഴിഞ്ഞെടുത്തത്. കഴിഞ്ഞ നാല് വര്‍ഷമായി ഇത്തരത്തില്‍ ജനങ്ങളില്‍ നിന്നും ബാങ്ക് ചൂഷണം ചെയ്‌തെടുത്തത് 11.500 കോടി രൂപയാണ്.

മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞാല്‍ അടുത്ത സ്ഥാനം പഞ്ചാബ് നാഷണല്‍ ബാങ്കാണ്. 210.76 കോടിരൂപ. 173.92, 118.11 കോടിരൂപയുമാണ് യഥാക്രമം സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയും കാനറാ ബാങ്കും നേടിയിരിക്കുന്നത്.

സ്വകാര്യ ബാങ്കുകളും ഈ കൊള്ളയില്‍ പിന്നിലല്ല. എച്ച്ഡിഎഫ്‌സി 590.84 കോടിരൂപയും ആക്‌സിസ് ബാങ്ക് 530.12 കോടിരൂപയും ഐസിഐസിഐ 317.6 കോടി രൂപയും ജനത്തില്‍ നിന്നും കൊള്ളയടിച്ചിട്ടുണ്ട്. എ സമ്പത്ത് എംപിക്ക് ലോക്‌സഭയില്‍ ലഭിച്ച മറുപടിയില്‍ കേന്ദ്ര ധനമന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്.